മുംബൈയില്‍ കനത്ത മഴ; മുംബൈ നഗരം വെള്ളത്തില്‍, മൂന്നു മരണം


മുംബൈ: കനത്ത മഴയെ തുടര്‍ന്ന് മുംബൈ നഗരത്തിന്‍റെ താഴ്ന്ന ഭാഗങ്ങള്‍ വെള്ളത്തിനടിയിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മുംബൈ കൂടാതെ ഗുജറാത്തിന്‍റെ വിവിധ ഭാഗങ്ങളിലും കനത്ത മഴ പെയ്യുന്നുണ്ട്.


നഗരത്തില്‍ മരം വീണ് രണ്ടു പേരും മതിലിടിഞ്ഞ് വീണ് ഒരാളുമാണ് മരിച്ചത്. മഴയെ തുടര്‍ന്ന് റോഡ്, റെയില്‍ ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ നിന്നുള്ള ലോക്കല്‍ ട്രെയിന്‍ ഗതാഗതം 10 മുതല്‍ 15 മിനിട്ട് വരെ വൈകിയിട്ടുണ്ട്. ട്രാക്കുകള്‍ വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളില്‍ റോഡ് ഗതാഗതം താല്‍ക്കാലികമായി നിരോധിക്കാനും സാധ്യതയുണ്ട്. ഇവിടങ്ങളില്‍ മോട്ടോര്‍ ഉപയോഗിച്ച്‌ റോഡിലെ വെള്ളം പമ്ബു ചെയ്ത് നീക്കാനുള്ള നഗരസഭാ അധികൃതരുടെ ശ്രമം തുടരുകയാണ്.റോഡ് ഗതാഗതം സുഗമമാക്കുന്നതിനു മാധ്യമങ്ങള്‍ വഴി സന്ദേശങ്ങളും മുന്നറിയിപ്പുകളും തുടര്‍ച്ചയായി നല്‍കുന്നുണ്ടെന്ന് ട്രാഫിക് പൊലീസ് അധികൃതര്‍ അറിയിച്ചു. ഗതാഗത സംവിധാനം താറുമാറായത് ഓഫീസുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. മഴ തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനവും ശരിയായ രീതിയില്‍ നടത്താനാകാതെ വലയുകയാണ് പോലീസ്.


അന്ധേരി, ഖര്‍, മലാഡ് എന്നീ പ്രദേശങ്ങളിലെ സബ് വേകളില്‍ വെള്ളം മൂടി കിടക്കുകയാണ്. അതിനിടെ, കണ്ടെയ്നര്‍ ലോറി ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലെ പാലത്തില്‍ കുടുങ്ങി. ഞായറാഴ്ച റെക്കോര്‍ഡ് മഴയാണ് (110.80 എം.എം.) മുംബൈയില്‍ പെയ്തത്.



Sharing is Caring