ശരണമന്ത്രണങ്ങളാൽ മുഖരിതമായ സന്നിധാനത്ത് നിന്ന് മകരവിളക്ക് ദർശിച്ച് അയ്യപ്പഭക്തർ. മകരജ്യോതി ദർശിക്കാൻ ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്.
ഉച്ച കഴിഞ്ഞ് 2.29 നായിരുന്നു മകരസംക്രമ പൂജ. തിരുവിതാംകൂർ കൊട്ടാരത്തിൽ നിന്നെത്തിച്ച നെയ് ഉപയോഗിച്ച് അയ്യപ്പന് അഭിഷേകം നടത്തി. മകര സംക്രമ പൂജയ്ക്ക് ശേഷം മൂന്ന് മണിക്ക് നട അടച്ചു. അഞ്ച് മണിക്കാണ് വീണ്ടും നട തുറന്നത്. പന്തളത്ത് നിന്നും പുറപ്പെട്ട തിരുവാഭരണ ഘോഷയാത്ര വൈകിട്ട് ശരംകുത്തിയിലെത്തി. തുടർന്ന് ആചാരപരമായ വരവേൽപ് നൽകി സന്നിധാനത്തേക്ക് ആനയിച്ചു. സന്ധ്യയ്ക്ക് ആറരയ്ക്കായിരുന്നു തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. പിന്നാലെ പൊന്നമ്പല മേട്ടിൽ മകരജ്യോതി ദർശനം.