ബെന്നി ബഹനാന് പണം കൈമാറിയെന്ന് സരിതയുടെ മൊഴി

കെ‌പി‌സിസി ജനറല്‍ സെക്രട്ടറി ബെന്നി ബെഹനാന്‍ എംഎല്‍എയ്ക്ക് പണം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹവുമായി അടുത്ത പരിചയം ഉണ്ടായിരുന്നുവെന്നും സരിതാ എസ്. നായര്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി.

കാക്കാനാടുള്ള തന്റെ വീട്ടില്‍ ബെന്നി ബെഹനാന്‍ വന്നിട്ടുണ്ട്. നിരവധി തവണ ഫോണില്‍ സംസാരിച്ചിട്ടുമുണ്ട്. ഈ പരിചയം വച്ചാണ് മുഖ്യമന്ത്രിക്കായി ഇദ്ദേഹം തന്നെ വിളിച്ചതെന്നും സരിത മൊഴി നല്‍കി. 2012 ഓഗസ്റ്റിന് ശേഷമാണ് അഞ്ചു ലക്ഷം രൂപ ബെന്നി ബെഹനാന് നല്‍കിയത്. എറണാകുളം ചെമ്പുമുക്കിലുള്ള ട്രാന്‍സ്‌ഫോമറിന്റെ ഉദ്ഘാടന വേദിയില്‍ വച്ചാണ് പണം കൈമാറിയത്.

പാര്‍ട്ടി ഫണ്ടിലേക്ക് എന്ന പേരിലാണ് താന്‍ പണം നല്‍കിയത്. പണം പിന്‍വലിച്ചതിന് തെളിവുണ്ട്. അതിന്റെ തെളിവായ ബാങ്ക് അക്കൗണ്ട് രേഖകള്‍ കമ്മീഷന് നല്‍കിയിട്ടുണ്ടെന്നും സരിത കമ്മീഷനില്‍ അറിയിച്ചു.

തെളിവുകള്‍ നല്‍കിയിട്ടും അതിന്റെ അടിസ്ഥാനത്തില്‍ ഒരു നടപടികളും സോളാര്‍ കമ്മീഷന്‍ എടുക്കുന്നില്ല. നീതി കിട്ടാന്‍ വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും സരിത പറഞ്ഞു. മൂന്നാഴ്ചത്തെ ഇടവേളയ്ക്കു ശേഷം സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കാന്‍ എത്തിയതായിരുന്നു സരിത.

Spread the love