ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങി; പ്രതിപക്ഷം കൊണ്ടു വന്ന ഭേദഗതിക്ക് രാജ്യസഭയില്‍ ഗ്രീന്‍ കാര്‍ഡ്


എം.പിമാരുടെ കൂട്ട അവധിയില്‍ തിരിച്ചടിയേറ്റ സര്‍ക്കാര്‍. എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതോടെ കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി രാജ്യസഭയില്‍ പാസായി. പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്ലിനാണ് രാജ്യ സഭ അംഗീകാരം നല്‍കിയത്. മുപ്പത് എം.പിമാരാണ് സഭയില്‍ ഹാജരാകാതിരുന്നത്.


ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തു. ഈ ഘട്ടത്തില്‍ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ ഭേദഗതികളോടെ ബില്‍ പാസാവുകയായിരുന്നു. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബില്ലിനെ തത്വത്തില്‍ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഭേദഗതി പാസായതോടെ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനയ്ക്ക് അയക്കും.


പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിയ്ക്ക് തുല്യമായ അധികാര പദവി നല്‍കുന്നതായിരുന്നു ബില്‍. എന്നാല്‍, കമ്മീഷനിലെ എല്ലാം അംഗങ്ങളും ഒബിസി വിഭാഗത്തില്‍നിന്നായിരിക്കണമെന്നും അതില്‍ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് മുന്നോട്ട് വെച്ചത്. അങ്ങനെ ചെയ്താല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ എതിര്‍ത്തിരുന്നു.

വോട്ടെടുപ്പില്‍ 74 വോട്ടുകളാണ് പ്രതിപക്ഷത്തിന് ലഭിച്ചത്. എന്‍ഡിഎയ്ക്ക് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യസഭയില്‍ എന്‍ഡിഎയ്ക്ക് 86 അംഗങ്ങളും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎയ്ക്ക് 63 അംഗങ്ങളുമാണുള്ളത്. മറ്റു പാര്‍ട്ടുകള്‍കൂടി പിന്‍തുണച്ചതോടെയാണ് പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിച്ചത്.

എം.പിമാരുടെ നടപടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമര്‍ഷം അറിയിച്ചതായാണ് റിപ്പോര്‍ട്ട്. അംഗങ്ങളോട് ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ വിശദീകരണം ചോദിക്കും. ഇന്നു നടക്കുന്ന ബി.ജെ.പി പാര്‍ലമെന്റ്‌റി യോഗത്തില്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ പാര്‍ട്ടി എം.പിമാര്‍ക്ക് താക്കീത് നല്‍കുമെന്നും റിപ്പോര്‍ട്ടുണ്ട്.

കഴിഞ്ഞ തവണത്തെ യോഗത്തില്‍ സഭകള്‍ സമ്മേളിക്കുമ്പോള്‍, പ്രത്യേകിച്ച് ഏതെങ്കിലും ബില്ലില്‍ വോട്ടെടുപ്പ് നടക്കുന്ന സമയത്തെങ്കിലും പാര്‍ട്ടി എംപിമാര്‍ എല്ലാവരും ഹാജരാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെട്ടിരുന്നു. വോചട്ടെടുപ്പില്‍ പ്രതിപക്ഷത്തിനെതിരെ ശക്തമായ നിലനില്‍പിന് ഇതാവശ്യമാണെന്നും അദ്ദേഹം അന്ന് സൂചിപ്പിച്ചിരുന്നു.



Sharing is Caring