ബിജെപി നേതാക്കളുടെ അഴിമതിയില്‍ ആര്‍എസ്‌എസ് അന്വേഷണം


ബിജെപി നേതാക്കള്‍ ഉള്‍പ്പെട്ട മെഡിക്കല്‍ കോളേജ്, ജന്‍ഔഷധി കുംഭകോണങ്ങളില്‍ ആര്‍എസ്‌എസ് അന്വേഷണം. അന്വേഷണത്തിന്റെ ഭാഗമായി തൃശൂരിലെ ബിജെപി നേതാവിന്റെ ഹോട്ടലിലെ സിസിടിവി പരിശോധനക്കായി കസ്റ്റഡിയിലെടുത്തു. ആര്‍എസ്‌എസ് നേതാക്കളടങ്ങിയ സംഘം ഈ മാസം ആദ്യമാണ് സിസിടിവി പരിശോധനക്കായി കൊണ്ടുപോയത്. മെഡിക്കല്‍ കോളേജ് വിഷയത്തില്‍ അഴിമതിയില്ലെന്ന് ആവര്‍ത്തിക്കുന്നതിനിടെയുള്ള ആര്‍എസ്‌എസ് സമാന്തരാന്വേഷണം ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി.
മലപ്പുറത്ത് ബാങ്ക് ജോലി വാഗദ്ാനംചെയ്ത് പത്തുലക്ഷം രൂപ വാങ്ങിയതും കോഴിക്കോട്ടെ ബിജെപി നേതാവ് സൈന്യത്തില്‍ ജോലി വാഗദ്ാനം ചെയ്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകനില്‍നിന്ന് കോഴ വാങ്ങിയതും അന്വേഷിക്കുന്നുണ്ട്. ആദ്യഘട്ടം ആര്‍എസ്‌എസ് നോമിനിയായ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം. ജില്ലകളില്‍ നടന്ന ഒന്നാംഘട്ട അന്വേഷണത്തിന്റെ തുടര്‍ച്ചയായി തെളിവുശേഖരിച്ചു. വസ്തുതാന്വേഷണ പരിശോധനക്കുശേഷമാണ് തെളിവ് ശേഖരിക്കാന്‍ ആര്‍എസ്‌എസ് നേരിട്ടിറിങ്ങിയത്. മെഡിക്കല്‍ കോളേജ് കോഴയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തും അന്വേഷണം നടത്തി.
ബിജെപി ദേശീയനേതൃത്വത്തിന്റെ താല്‍പ്പര്യപ്രകാരമാണ് ആര്‍എസ്‌എസ് അന്വേഷണം. ആര്‍എസ്‌എസ് നേതാവായിരുന്ന ഇപ്പോഴത്തെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാംമാധവിന്റെ അറിവോടെയാണ് നടപടി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അടക്കം കേരളത്തിലെ ബിജെപി നേതൃത്വം അവിശ്വാസത്തിന്റെ നിഴലിലായതിനാലാണ് ഇത്തരമൊരു അന്വേഷണവുമായി രംഗത്തിറങ്ങിയതെന്നാണ് ആര്‍എസ്‌എസ് നേതൃത്വത്തിലെ ഒരുവിഭാഗം പറയുന്നത്്.
തൃശൂരിലും കൊച്ചിയിലും മെഡിക്കല്‍ കോളേജ്, ജന്‍ഔഷധി തട്ടിപ്പുകളുമായി ബന്ധപ്പെട്ട് പലരെയും വിളിച്ചുവരുത്തി അന്വേഷിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് തൃശൂരിലെ ഹോട്ടലിലെത്തിയത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച നേതാവാണ് ഹോട്ടലുടമ. ഈ നേതാവ് പൊടുന്നനെ സമ്ബന്നനായതിനെക്കുറിച്ച്‌ ബിജെപിയില്‍ ആക്ഷേപമുയര്‍ന്നിരുന്നു. അഴിമതിയിലൂടെ വിവാദപുരുഷനായ സംസ്ഥാനഭാരവാഹിയുടെ ക്യാമ്ബ് ഓഫീസുകൂടിയാണ് ഈ ഹോട്ടല്‍. ഇവിടെ വന്‍ സാമ്ബത്തിക ഇടപാടുകള്‍ നടന്നതായി വിശ്വാസ്യയോഗ്യമായ വിവരമുള്ളതിനാലാണ് ആര്‍എസ്‌എസ് നേതൃത്വം സിസിടിവി കസ്റ്റഡിയില്‍ എടുത്തത്. ഇതേക്കുറിച്ച്‌ ആര്‍എസ്‌എസ്-ബിജെപി നേതാക്കളൊന്നും പ്രതികരിച്ചിട്ടില്ല.




Sharing is Caring