കെ.എം ഷാജിക്കെതിരായ അഴിമതി ആരോപണം പുറത്ത് കൊണ്ടു വന്ന പ്രവര്‍ത്തകനെ ലീഗ് പുറത്താക്കി

കെ.എം ഷാജി എം.എല്‍.എയ്‌ക്കെതിരായ കോഴ ആരോപണത്തില്‍ പരാതി നല്‍കിയ പ്രവര്‍ത്തകനെ മുസ്ലീം ലീഗ് പുറത്താക്കി. അഴിക്കേട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കെ.എം ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടി പരാതി നല്‍കിയ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി വൈസ് പ്രസിഡന്റ് നൗഷാദ് പൂതപ്പാറയെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്താണ് ആരോപണത്തിന് അടിസ്ഥാനമായ കോഴ ഇടപാട് നടന്നത്. സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി കോഴ്‌സ് അനുവദിക്കുന്നതിന് പൂതപ്പാറ ശാഖാ കമ്മറ്റിയെ അഴീക്കോട് ശാഖാ കമ്മറ്റിയെ അഴീക്കോട് ഹൈസ്‌കൂള്‍ കമ്മറ്റി സമീപിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ ചര്‍ച്ചയില്‍ പ്ലസ് ടു അനുവദിച്ചാല്‍ പൂതപ്പാറ ആസ്ഥാനമായി ലീഗ് ഓഫീസ് കെട്ടിടം നിര്‍മ്മിക്കുന്നതിന് കെട്ടിട നിര്‍മ്മാണ ചെലവിലേക്ക് ഒരു തസ്തികയ്ക്ക് സമാനമായ തുക നല്‍കാമെന്ന് ഹൈസ്‌കൂള്‍ കമ്മറ്റി ഉറപ്പ് നല്‍കിയെന്നാണ് ആരോപണം.
2014ല്‍ സ്‌കൂളില്‍ പ്ലസ് ടു അനുവദിച്ചു. തുടര്‍ന്ന് വാഗ്ദാനം ചെയ്ത തുക നല്‍കാന്‍ സ്‌കൂള്‍ മാനേജ്‌മെന്റ് തീരുമാനിച്ചു. എന്നാല്‍ കെ.എം ഷാജി എംഎല്‍എ ഇടപെട്ട് തുക ഇപ്പോള്‍ നല്‍ണ്ടേതില്ലെന്നും തന്നോട് ചര്‍ച്ച ചെയ്ത ശേഷം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്താല്‍ മതിയെന്നും ഷാജി നിര്‍ദ്ദേശിച്ചു. സ്‌കൂള്‍ മാനേജര്‍ ഇപ്രകാരം അറിയിച്ചുവെന്നാണ് ലീഗ് പഞ്ചായത്ത് കമ്മറ്റിയുടെ വെളിപ്പെടുത്തല്‍.

പിന്നീട് പഞ്ചായത്ത് കമ്മറ്റി എംഎല്‍എയുമായി ബന്ധപ്പെട്ടപ്പോള്‍ തുക വാങ്ങേണ്ടതില്ലെന്ന് നിര്‍ദ്ദേശിച്ചു. എന്നാല്‍ 2017 ജൂണില്‍ സ്‌കൂള്‍ കമ്മറ്റി ജനറല്‍ ബോഡിയില്‍ സ്‌കൂള്‍ അനുവദിച്ചതുമായി ബന്ധപ്പെട്ട് ചിലവാക്കിയ തുകയുടെ കണക്ക് രേഖപ്പെടുത്തിയിരുന്നു. ഇതേക്കുറിച്ച് അന്വേഷിച്ചപ്പോള്‍ കെ.എം ഷാജി തുക കൈപ്പറ്റിയതായി ബോധ്യപ്പെട്ടുവെന്നാണ് പരാതിക്കാരന്റെ ആരോപണം.
എന്നാല്‍ താന്‍ കോഴ വാങ്ങിയെന്ന ആരോപണം ഷാജി നിഷേധിച്ചിരുന്നു. 2014ലാണ് പ്ലസ് ടു അനുവദിച്ചത്. അഴിമതി പുറത്ത് വന്നത് 2017ലും അഴിമതിക്കാര്‍ക്കെതിരെ ശബ്ദിക്കാന്‍ എന്തുകൊണ്ടാണ് ഇത്രയും വൈകിയതെന്ന് ഷാജി ചോദിച്ചു. ആരോപണം ഉന്നയിച്ചയാള്‍ തെളിവ് ഹാജരാക്കണം. ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ പരാതി വിജിലന്‍സിന് കൈമാറണമെന്നും ഷാജി പറഞ്ഞു.

തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി നൗഷാദ് സ്ഥിരീകരിച്ചു. തന്നെ പുറത്താക്കാനുള്ള കാരണം എന്താണെന്ന് അറിയില്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയിരുന്ന എം.വി നികേഷ് കുമാറിനൊപ്പം ചേര്‍ന്ന് കെ.എം ഷാജിയെ തോല്‍പ്പിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് തന്നെ പുറത്താക്കിയതെന്നും നൗഷാദ് പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *