കൊടകര കള്ളപ്പണകേസിൽ പണത്തിന്റെ സ്രോതസ്സ് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് നിയമപ്രകാരം വ്യക്തമായ അധികാരമുണ്ടെന്നിരിക്കെ സർക്കാർ അന്വേഷണം കേന്ദ്ര ഏജൻസികളെ എൽപ്പിക്കുന്നില്ല എന്നുള്ള പ്രതിപക്ഷ ആരോപണം വസ്‌തുതകൾ മറച്ചുവെച്ച് ജനശ്രദ്ധ തിരിച്ചുവിടാനാണെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇപ്പോള്‍ കേസ് കേന്ദ്ര ഏജന്‍സിക്ക് വിടാത്തതിലാണ് യുഡിഎഫിന് ആശങ്ക.
കൊടകര കുഴൽപ്പണ കേസില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനേയും 17 സംസ്ഥാന, ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെയും ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ കേസില്‍ പ്രതിയായ ധര്‍മ്മരാജന്‍ ബിജെപി അനുഭാവിയും കെ സുരേന്ദ്രനും ബിജെപി സംസ്‌ഥാന കോ-ഓര്‍ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സംസ്‌ഥാന ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ർത്തുന്ന ആളാണെന്നും വ്യക്തമായിട്ടുണ്ട്. ധര്‍മ്മരാജന്‍ ഹവാല ഏജന്റായി പ്രവര്‍ത്തിച്ചതും തെളിഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.