അസമിലെ ബംഗാള്‍ വംശജരായ മുസ്ലീം സമുദായക്കാരുടെ വോട്ടുകൾ ബിജെപിക്ക് ആവശ്യമില്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. ‘മിയ’ വോട്ടുകള്‍ തനിക്കു വേണ്ടെന്നാണ് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞത്. ‘മിയ’ മുസ്ലീങ്ങൾ എന്നാണ് അസമില്‍ ജീവിക്കുന്ന ബംഗാള്‍ വംശജരായ മുസ്ലീങ്ങളെ പ്രാദേശികമായി വിളിക്കുന്നത്.
“എനിക്ക് മിയ വോട്ടുകൾ വേണ്ട, ഞങ്ങൾ ഐക്യത്തോടെ ജീവിക്കുന്നു. ഞാൻ അവരുടെ അടുത്ത് വോട്ടിനായി പോകുന്നില്ല, അവരും എന്റെ അടുത്ത് വരുന്നില്ല,” ഇന്ത്യ ടുഡേ കോൺക്ലേവ് 2021 -ന്റെ 19 -ആം പതിപ്പിൽ സംസാരിക്കവെ ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
അസമിന്റെ സ്വത്വവും സംസ്കാരവും ഭൂമിയും നഷ്ടപ്പെട്ടതിന്റെ മൂലകാരണം കുടിയേറ്റക്കാരായ മുസ്ലീങ്ങളാണെന്ന് സംസ്ഥാനത്തെ പലരും വിശ്വസിക്കുന്നു എന്ന് ഹിമാന്ത ബിശ്വ ശർമ്മ പറഞ്ഞു. ആസാമിൽ സമുദായ അധിഷ്ഠിത രാഷ്ട്രീയമില്ലെന്നും ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.
കുടിയേറ്റക്കാരായ മുസ്ലീങ്ങൾ വലിയ തോതിൽ പെരുകുന്നത് കൊണ്ടാണ് കൈയേറ്റം നടക്കുന്നതെന്ന് ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ” അസമിലെ ജനങ്ങളിൽ മിക്കവാരും ഇങ്ങനെയാണ് ചിന്തിക്കുന്നത്. ഈ പ്രക്രിയ സ്വാതന്ത്ര്യത്തിന് മുമ്പ് ആരംഭിച്ചു. ചരിത്രത്തിന്റെ ഈ ഭാരം ഞാൻ എന്നോടൊപ്പം വഹിക്കുന്നു,” ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു.