ബിജുവിനെയും സരിതയെയും കണ്ടിട്ടില്ലെന്ന് തിരുവഞ്ചൂര്‍


സോളാര്‍ തട്ടിപ്പുകേസിലെ മുഖ്യ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിത എസ് നായരെയും താന്‍ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്ന് മുന്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സോളാര്‍ കമ്മീഷനില്‍ മൊഴി നല്‍കി. സരിത ഒരുതവണ തന്റെ ഫോണിലേക്ക് വിളിച്ചിരുന്നു. എന്നാല്‍, ഫോണെടുത്ത ഗണ്‍മാന്‍ അത് തനിക്ക് തരുന്നതിനു മുമ്പ് കോള്‍ കട്ടായി. തന്റെ ഫോണില്‍ നിന്നും 19 സെക്കന്റ് ദൈര്‍ഘ്യമുള്ള ഒരു കോള്‍ സരിതയുടെ ഫോണിലേക്കു പോയിരുന്നതായി സംശയിക്കുന്നതായും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ജസ്റ്റിസ് ജി ശിവരാജന്‍ കമ്മീഷന്‍ മുമ്പാകെ മൊഴി നല്‍കി.
സിനിമാ-സീരിയല്‍ താരം ശാലുമേനോനെ അറിയാം. ശാലുമേനോന്റെ വീടുതാമസത്തിന് പോയിരുന്നു. അതൊരു സാമൂഹിക സദസ്സ് മാത്രമായിരുന്നതിനാലാണ് ആ പരിപാടിയില്‍ പങ്കെടുത്തത്. അവിടെ അന്ന് ബിജു രാധാകൃഷ്ണനെ കണ്ടതായി ഓര്‍മയില്ല. താന്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്ന സമയം ശാലുമേനോന് എന്തെങ്കിലും കേസുള്ളതായി അറിഞ്ഞിരുന്നില്ലെന്നും തിരുവഞ്ചൂര്‍ മൊഴി നല്‍കി.
തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ വിസ്താരം ഈ മാസം അഞ്ചിന് വീണ്ടും തുടരും.




Sharing is Caring