പുതിയ മന്ത്രിസഭയിലടക്കം മതിയായ പ്രാതിനിധ്യം മുസ്‍ലിം വിഭാഗത്തിന് നല്‍കാന്‍ രാഷ്ട്രീയ പാർട്ടികള്‍ തയ്യാറാകണമെന്ന് കോഴിക്കോട് ചേർന്ന മുസ്‍ലിം കൂട്ടായ്മ. സംവരണം പുനർ നിർണയിക്കുക, ഭൂമിയുടെ വിതരണം പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളും മുസ്‍ലിം കളക്ടീവ് ഫോർ സോഷ്യല്‍ ഇക്വാലിറ്റി എന്ന കൂട്ടായ്മ ഉന്നയിച്ചു.
മുസ്‍ലിം വിരുദ്ധ പ്രചരങ്ങള്‍ ശക്തമാവുകയും സാമൂഹിക നീതി മുന്‍നിർത്തി ഉന്നയിക്കുനന ആവശ്യങ്ങളെ അവഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തെ ഗൗരവത്തോടെ കാണമെന്നാണ് കോഴിക്കോട് കാലിക്കറ്റ് ടവറില്‍ ചേർന്ന മുസ് ലിം കളക്ടീവ് ഫോർ സോഷ്യല്‍ ഇക്വാലിറ്റി കൂട്ടായ്മ അഭിപ്രായപ്പെട്ടത്. സ്ഥാനാർഥി പട്ടികയില്‍ മുസ്‍ലിം വിഭാഗത്തിന്‍റെ പ്രാതിനിധ്യം കുറവാണ്. ഇത് പരിഗണിച്ച് ഏത് മന്ത്രിസഭ വന്നാലും മതിയാ പ്രാതിനിധ്യം നല്‍കണമെന്ന ആവശ്യം ശക്തമാക്കാന്‍ കൂട്ടായ്മ തീരുമാനിച്ചു.
സർക്കാർ ജോലി, വിദ്യഭ്യാസം, ഭൂമി വിതരണം എന്നിവയില്‍ വിവിധ ജനവിഭാഗങ്ങലുടെ പ്രാതിനിധ്യങ്ങളുടെ കണക്ക് വിടണം. ഇതിന്‍റെ അടിസ്ഥാനത്തില്‍ സംവരണം പുനർ നിർണയിക്കുകയും വേണം. അർഹമായ അവകാശം നേടിയെടുക്കാന്‍ കഴിയുന്ന രീതിയിലുള്ള ഗൃഹപാഠം സമുദായത്തിനകത്ത് ആവശ്യമാണെന്നും കൂട്ടായ്മ ഉദ്ഘാടനം ചെയ്ത സാമ്പത്തിക വിദഗ്ധന്‍ സി.എച്ച് അബ്ദുറഹീം പറഞ്ഞു.
വിവിധ സംഘടനകളിലും വിവിധ മേഖലകളിലും പ്രവർത്തിക്കുന്ന വിദ്ഗധരുടെ കൂട്ടായ്മയാണ് മുസ്‍ലിം കളക്ടീവ് ഫോർ സോഷ്യല്‍ ഇക്വാലിറ്റി. മുസ്തഫ മുഹമ്മദ് അധ്യക്ഷത വഹിച്ചു. എഞ്ചിനീയർ പി.മമ്മദ് കോയ സ്വാഗതം പറഞ്ഞു.