പുതിയ ബൈക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ പോയ ശരത്ത് പിന്നീട് തിരിച്ചെത്തിയില്ല ; സംഭവത്തിന്റെ സൂത്രധാരന്‍ സഹോദരിയുടെ സഹപാഠി


മലയാളി ആദായനികുതി ഉദ്യോഗസ്ഥന്റെ മകനെ ബംഗളൂരുവില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കൊല്ലപ്പെട്ട ശരത്തിന്റെ സുഹൃത്തും അകന്ന ബന്ധുവുമായ വിശാല്‍ അടക്കം ആറുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ശരത്തിന്റെ സഹോദരിയുടെ സഹപാഠിയാണു വിശാല്‍. പണത്തിനു വേണ്ടി ശരത്തിനെ തട്ടിക്കൊണ്ടുപോയതാണെന്നും മാതാപിതാക്കള്‍ പരാതിപ്പെട്ടതോടെ കൊലപ്പെടുത്തുകയായിരുന്നെന്നും പോലീസ് പറഞ്ഞു.
കഴിഞ്ഞ 12 നു പുതിയ െബെക്ക് സുഹൃത്തുക്കളെ കാണിക്കാന്‍ വീട്ടില്‍നിന്നുപോയ ശരത്ത് പിന്നെ തിരിച്ചെത്തിയിരുന്നില്ല. തന്നെ തട്ടിക്കൊണ്ടുപോയിരിക്കുകയാണെന്നും മോചനത്തിനായി 50 ലക്ഷം രൂപ നല്‍കണമെന്നും ശരത് പറയുന്ന വീഡിയോ സന്ദേശം 15 നു വാട്ട്സ്‌ആപ്പ് വഴി മാതാപിതാക്കള്‍ക്കു ലഭിച്ചു. അച്ഛന്‍ കാരണം ബുദ്ധിമുട്ടുണ്ടായവരാണു തട്ടിക്കൊണ്ടുപോയതെന്നും സഹോദരിയെ ഉപദ്രവിക്കാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞിരുന്നു. മാതാപിതാക്കള്‍ സംഭവം പോലീസില്‍ അറിയിച്ചു.


തട്ടിക്കൊണ്ടുപോയവര്‍ കാറിനുള്ളില്‍വച്ചു കൊലപ്പെടുത്തിയശേഷം രാഞ്ജനഹള്ളി തടാകത്തില്‍ താഴ്ത്തുകയായിരുന്നെന്നു പോലീസ് പറഞ്ഞു. എന്നാല്‍, മൃതദേഹം ഒഴുകിനടക്കുന്നതു കണ്ടപ്പോള്‍ ഇവിടെനിന്നും എടുത്ത് സമീപത്തുള്ള തടാകത്തിന്റെ കരയില്‍ മറവുചെയ്തു. വീഡിയോ ചിത്രീകരിച്ചതും കാറില്‍വച്ചാണ്. തട്ടിക്കൊണ്ടുപോയവര്‍ ഉപയോഗിച്ച കാര്‍ പോലീസ് കണ്ടെടുത്തു.സംഭവത്തിന്റെ സൂത്രധാരനെന്നു കരുതുന്ന വിശാലും ശരത്തും നല്ല സൗഹൃദത്തിലായിരുന്നു. എന്നാല്‍, കടക്കെണിയില്‍പെട്ടതോടെ പണത്തിനായി തട്ടിക്കൊണ്ടുപോകല്‍ ആസൂത്രണം ചെയ്യുകയായിരുന്നെന്നു പോലീസ് പറഞ്ഞു. വിട്ടയച്ചാല്‍ തങ്ങള്‍ പിടിയിലാകുമെന്നു ഭയന്നായിരുന്നു കൊലപാതകം.


ശശി, വിശാല്‍, വിക്കി, ഷാന്ത, കര്‍ണ എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവര്‍.
പാലക്കാട് സ്വദേശിയായ നിരഞ്ജന്‍ കുമാര്‍ ബംഗളൂരുവിലെ കെംഗേരിയിലാണു താമസിക്കുന്നത്. നിരഞ്ജന്‍ കുമാറിന്റെ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്കു മുമ്ബുതന്നെ പാലക്കാട് പറളിയില്‍ നിന്ന് ബംഗളുരുവിലേക്കു താമസം മാറിയതാണ്. ശരത്തിന്റെ സംസ്കാരം ഇന്ന് കെംഗേരിയില്‍ നടത്തും. ആദായനികുതി ഉദ്യോഗസ്ഥനായ നിരഞ്ജന്‍ കുമാറിന്റെ മകനായ ശരത്ത്. ആചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയറിങ്ങിലെ വിദ്യാര്‍ഥിയാണ്. ബംഗളുരു നഗരത്തോടു ചേര്‍ന്നുള്ള രാമോഹള്ളി തടാകത്തിനടുത്തുനിന്ന് ഇന്നലെ രാവിലെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു



Sharing is Caring