പാതിരാത്രിയില്‍ പിന്തുടര്‍ന്ന് ശല്യം ചെയ്തു, വെള്ളം ചോദിച്ചു, ഒടുവില്‍ അറസ്റ്റില്‍


മക്കളെയും കൊണ്ട് വീട്ടിലേക്ക് പോവുകയായിരുന്ന സ്ത്രീയെ പിന്തുടര്‍ന്ന് ശല്യം ചെയ്തയാളെ മുബൈയില്‍ പോലീസ് അറസ്റ്റു ചെയ്തു. മാലാഡില്‍ നിന്നുള്ള സോഫ്റ്റ് വെയര്‍ എന്‍ജിനിയര്‍ നിതിന്‍ ശര്‍മ്മയാണ് അറസ്റ്റിലായത്.
രാത്രിയില്‍ അപരിചിതനാല്‍ പിന്തുടരപ്പെട്ട കഥ അദിതി നാഗ്പാള്‍ എന്ന സ്ത്രീ ഫെയ്സ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയാകുന്നത്. രാത്രിയില്‍ തന്നെ പിന്തുടര്‍ന്നയാളുടെ പടമടക്കമായിരുന്നു അദിതി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പിന്നീട് പോലീസില്‍ പരാതിയും നല്‍കി. പരാതിയുടെ അടിസ്ഥാനത്തിലാണ് നിതിന്‍ ശര്‍മ്മ അറസ്റ്റിലാവുന്നത്.
‘അയാളുടെ കണ്ണില്‍ അല്‍പം പോലും ഭയമുണ്ടായിരുന്നില്ല.സിസിടിവി കാമറകള്‍ കാണുമെന്ന ഭയമോ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിന്തുടരുമെന്ന ഭയമോ ഇല്ലാതെയാണ് അയാള്‍ എനിക്ക് പുറകെ കൂടിയത്. എന്നിട്ട് അയാള്‍ കാറില്‍ കയറി തിരികെ പോയി. സുരക്ഷാ ഉദ്യോഗസ്ഥന്റെ ഫോമ്‍ ഉപയോഗിച്ച്‌ അപ്പോഴെടുത്താണ് ഈ ഫോട്ടോ’ എന്ന കുറിപ്പോടെയാണ് അദിതി ഫെയ്സ്ബുക്കില്‍ തന്റെ അനുഭവം പങ്കുവെക്കുന്നത്.
രാത്രി രണ്ട് മണിക്ക് മെഡിക്കല്‍ ഷോപ്പ് മുതല്‍ അയാള്‍ തങ്ങളെ കാറില്‍ പിന്തുടരുന്നുണ്ടായിരുന്നു എന്ന് അദിതി പറയുന്നു. ‘സഹോദരിയും മക്കളും കാറിലുണ്ടായിരുന്ന സമയത്ത് രാത്രി 2 മണിക്ക് മെഡിക്കല്‍ ഷോപ്പിനു മുന്നില്‍ വെച്ചാണ് അയാള്‍ എന്നെ പിന്തുടരുന്നത്. 20 മിനുട്ടിനു ശേഷം വീട്ടില്‍ ചെന്ന് ഞാന്‍ എന്റെ മക്കളെ ഉറക്കി കിടത്തി പുറത്തേക്ക് നോക്കുമ്ബോള്‍ അയാള്‍ വീടിനു പുറത്തുണ്ടായിരുന്നു. ദാഹിക്കുന്നു, വെള്ളം തരുമോ എന്ന് വിളിച്ചു ചോദിക്കുകയും ചെയ്തു’. അദിതി നാഗ്പാള്‍ പറഞ്ഞു.
സുരക്ഷാ ഉദ്യോഗസ്ഥരെ വിവരമറിയിച്ചപ്പോള്‍ ഞങ്ങള്‍ക്കൊപ്പം വന്നതാണെന്നാണ് അയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്.അദിതി കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കി 24 മണിക്കൂറിനകം നടപടിയെടുത്ത മുബൈ പോലീസിന് അദിതി നന്ദി പറഞ്ഞു.




Sharing is Caring