ബന്ധുനിയമന വിവാദത്തിലെ രാജിയില്‍ കെടി ജലീലിനെ ന്യായീകരിച്ച് മന്ത്രി എകെ ബാലന്‍ രണ്ടാമതും രംഗത്ത്. പാര്‍ട്ടിയുടെ അഭിപ്രായമാണ് താന്‍ പറയുന്നതെന്നും ഒരു മനുഷ്യനെ വേട്ടയാടണമെന്ന് തീരുമാനിച്ചാല്‍ അത് ആര്‍ക്ക് വേണമെങ്കിലും ചെയ്യാം, എന്നാല്‍ തെളിവുകള്‍ വേണമെന്നും എകെ ബാലന്‍ പ്രതികരിച്ചു.
ലോകായുക്ത വിധിയില്‍ കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന എകെ ബാലന്റെ വാക്കുകള്‍ നേരത്തെ സിപിഐഎം പിബി അംഗം എംഎ ബേബി തള്ളിയിരുന്നു. ഇതിനോടുള്ള പ്രതികരണം ചോദിച്ചപ്പോഴായിരുന്നു തന്റെത് പാര്‍ട്ടി നിലപാടാണെന്ന് എകെ ബാലന്റെ ന്യായീകരണം. ഇതോടെ ജലീലിന്റെ രാജിയില്‍ പാര്‍ട്ടിക്കകത്തെ ഭിന്നത പുറത്തുവരികയാണ്.
‘ഒരു മനുഷ്യനെ വേട്ടയാടാന്‍ തീരുമാനിച്ചാല്‍ ഒരു ബുദ്ധിമുട്ടും ഉണ്ടാവില്ല. വേട്ടയാടി കൊണ്ടേയിരിക്കാം. എന്നാല്‍ ഉത്തമ വിശ്വാസത്തില്‍ മന്ത്രി ചെയ്ത കാര്യം തെളിയിക്കണ്ടെ. അല്ലാതെ ആര്‍ക്ക് വേണമെങ്കിലും എന്തും പറയാം. പാര്‍ട്ടിയുടെ അഭിപ്രായമാണ് ഞാന്‍ പറയുന്നത്. രാഷ്ട്രീയമായി പാര്‍ട്ടി എന്ത് തീരുമാനിക്കുന്നോ അത് ശിരസ്സാവഹിക്കും. ഇതുവരെ പാര്‍ട്ടി ഒരു കാര്യം പറഞ്ഞിട്ടില്ല. ജലീല്‍ നിയമ പോരാട്ടമാണ് നടക്കുന്നത്.’ എകെ ബാലന്‍ പറഞ്ഞു.
താഴെതട്ടിലുള്ള സ്ഥാപനങ്ങള്‍ക്കോ കോടതികള്‍ക്കോ തെറ്റ് പറ്റിയാല്‍ അത് ചൂണ്ടികാണിച്ച് ലീഗല്‍ റെമഡി ഒരാള്‍ക്ക് ഉപയോഗിക്കാമെന്നും അതിനെ കുറ്റപ്പെടുത്താന്‍ നമുക്ക് കഴിയില്ലെന്നും കെടി ജലീലിന്റെ പക്ഷം ചേര്‍ന്ന് എകെ ബാലന്‍ പറഞ്ഞു.
‘ഇത്തരം കേസുകളില്‍ ലോകായുക്ത പ്രാഥമികാന്വേഷണം നടത്തണം. അതിന് നോട്ടീസ് ലഭിച്ചിരുന്നു. പക്ഷെ നോട്ടീസില്‍ തുടര്‍നടപടി സ്വീകരിച്ചിട്ടില്ല. അത് ഗുരുതര വീഴ്ച്ചയാണ്. ഹൈക്കോടതി എന്താണോ പറയുന്നത് അതുമായി ബന്ധപ്പെട്ടായിരിക്കും മുഖ്യമന്ത്രി നടപടി സ്വീകരിക്കുക.’ എകെ ബാലന്‍ പറഞ്ഞു.
രാജിക്കാര്യം സംബന്ധിച്ച് പാര്‍ട്ടി തീരുമാനം എടുത്തിട്ടില്ലെന്നും ബാലന്റേത് നിയമമന്ത്രി എന്ന നിലയിലുള്ള അഭിപ്രായ പ്രകടനമാണെന്നുമായിരുന്നു എംഎ ബേബി പറഞ്ഞത്. ലോകായുക്ത പറഞ്ഞത് അസാധാരണമായ കാര്യമാണെന്നും എംഎ ബേബി പറഞ്ഞിരുന്നു.
കോടതി വിധി വന്നാല്‍ ഉടന്‍ രാജിവെക്കേണ്ടതില്ലെന്നായിരുന്നു എകെ ബാലന്റെ ആദ്യ പ്രതികരണം.