നൊബേല്‍ ജേതാവ് കൈലാഷ് സത്യാര്‍ത്ഥിയുടെ വസതിയില്‍ കവര്‍ച്ച


നൊബേല്‍ പുരസ്‌കാര ജേതാവും സാമൂഹിക പ്രവര്‍ത്തകനുമായ കൈലാഷ് സത്യാര്‍ത്ഥിയുടെ വസതിയില്‍ മോഷണം. നൊബേല്‍ സമ്മാനത്തിന്റെ മാതൃകയും വിലപിടിപ്പുള്ള മറ്റു വസ്തുക്കളും മോഷണം പോയി. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ ആക്രി വസ്തുക്കള്‍ വില്‍ക്കുന്നവരെയെല്ലാം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൈലാഷിന്റെ വീട്ടില്‍നിന്നു വിരലടയാളങ്ങള്‍ ശേഖരിച്ചതായി പോലീസ്.


2014ല്‍ മലാല യൂസഫ്‌സായിക്കൊപ്പം സമാധാനത്തിനുള്ള നൊബേല്‍ പുരസ്‌കാരമാണ് സത്യാര്‍ത്ഥിക്ക് ലഭിച്ചത്.എന്‍ജിനീയറിങ് അധ്യാപകനായിരുന്ന കൈലാഷ് തനിക്കു ലഭ്യമാകുമായിരുന്ന സുഖസൗകര്യങ്ങള്‍ ത്യജിച്ച് ചെറുപ്രായത്തില്‍ തന്നെ കുട്ടികളുടെ അവകാശം സംരക്ഷിക്കുന്നതിനുവേണ്ടി ഇറങ്ങിത്തിരിക്കുകയായിരുന്നു.


ബച്പന്‍ ബച്ചാവോ ആന്ദോളന്‍ എന്ന സംഘടനയിലൂടെ ആയിരക്കണക്കിനു കുട്ടികളെയാണു പലവിധ ചൂഷണങ്ങളില്‍നിന്നും ഇതിനകം അദ്ദേഹം രക്ഷപ്പെടുത്തിയത്.

നൊബേല്‍ സമ്മാനത്തിന്റെ അസല്‍ രാഷ്ട്രപതിഭവനില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രോട്ടോക്കോള്‍ പ്രകാരം മാതൃക മാത്രമാണ് ജേതാക്കള്‍ക്കു വസതിയില്‍ സൂക്ഷിക്കാനാവുക.



Sharing is Caring