നാലു സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം; ആളുകളെ ഒഴിപ്പിച്ചു തുടങ്ങി


അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യം ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി.


ബുധനാഴ്ച പാക് അധീന കശ്മിരിലെ സൈനിക നടപടിയുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ തിരിച്ചടിച്ചേക്കുമെന്ന സൂചനയെ തുടര്‍ന്നാണ് സൈന്യത്തിന്റെ നടപടി.


പഞ്ചാബ്, രാജസ്ഥാന്‍, ജമ്മു കശ്മിര്‍, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് ബിഎസ്എഫ് നിര്‍ദേശം നല്‍കിയത്.

പഞ്ചാബ് അതിര്‍ത്തിയില്‍നിന്ന് രണ്ടു ലക്ഷത്തോളം പേരെയെങ്കിലും ഒഴിപ്പിച്ചേക്കും.

എന്നാല്‍ പലയിടത്തും ഗ്രാമീണര്‍ വീടുവിട്ടു പോകാന്‍ തയാറാകുന്നില്ല. ഇവരെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തി ക്യാംപുകളില്‍ എത്തിക്കാനാണ് ഇന്ത്യന്‍ സേനയുടെ ശ്രമം.

മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍നിന്നു കൂടുതല്‍ ദൂരത്തേക്കു പോയി മത്സ്യബന്ധനം നടത്തുന്നതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്നാണ് ഗുജറാത്തിലെ കച്ച് ജില്ലയിലെ തൊഴിലാളികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയത്.അതിര്‍ത്തി ഗ്രാമങ്ങളില്‍നിന്ന് ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി പ്രാദേശിക സര്‍ക്കാറുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അതിര്‍ത്തിയില്‍നിന്ന് പത്തു കിലോമീറ്റര്‍ ചുറ്റളവിലാണ് ഒഴിപ്പിക്കല്‍ നടക്കുന്നത്.

അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ അടിയന്തിരമായി വിലയിരുത്തുന്നതിനായി പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍ യോഗം വിളിച്ചിട്ടുണ്ട്.

രാജസ്ഥാനിലെ ബിക്കാനിര്‍, ജയ്‌സാല്‍മിര്‍, ബാര്‍മിര്‍ എന്നീ ജില്ലകളില്‍ ജില്ലാ ഭരണകൂടം അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.



Sharing is Caring