നാലു വൈദികര്‍ക്കെതിരേ കേസ്, അറസ്റ്റ് ഉടനെ


ഓര്‍ത്തഡോക്സ് സഭയിലെ ലൈംഗികചൂഷണ വിവാദത്തില്‍ നാലു വൈദികര്‍ക്കെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു. നിരണം ഭദ്രാസനത്തിലെ കുന്നന്താനം മുണ്ടിയപ്പള്ളി പൂത്തോട്ടില്‍ ഫാ. എബ്രഹാം വര്‍ഗീസ് (സോണി), കറുകച്ചാല്‍ കരുണഗിരി എം.ജി.ഡി. ആശ്രമാംഗം ഫാ. ജോബ് മാത്യു, തുമ്ബമണ്‍ ഭദ്രാസനത്തിലെ കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ. ജോര്‍ജ് എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.


കുമ്ബസാര രഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച ഫാ. ജോബ് മാത്യുവാണ് ഒന്നാം പ്രതി. തിരുവല്ല സ്വദേശിയായ യുവാവാണ് അഞ്ചുവൈദികര്‍ ഭാര്യയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിനല്‍കിയത്. എന്നാല്‍, യുവതിയുടെ വിശദമായ മൊഴി ശേഖരിച്ച ക്രൈംബ്രാഞ്ച് ഇവ വിശകലനം ചെയ്തശേഷം നാലുപേരെ മാത്രം പ്രതികളാക്കുകയായിരുന്നു. തിരുവനന്തപുരം െെക്രംബ്രാഞ്ച് ആസ്ഥാനത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും.


നാലുപേര്‍ക്കെതിരേയും ബലാത്സംഗം, ഭീഷണപ്പെടുത്തി ലൈംഗിക ബന്ധം, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നി വകുപ്പുകള്‍ ചുമത്തി. ജീവപര്യന്തം തടവുവരെ ലഭിക്കാവുന്ന കുറ്റങ്ങളാണിത്.

ആദ്യം പീഡിപ്പിക്കപ്പെട്ടത് 16-ാം വയസ്സില്‍

വിവാഹത്തിനുമുന്‍പ്‌ 16 വയസ്സുള്ളപ്പോഴാണ് ഫാ. എബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചതെന്ന് യുവതി മൊഴിനല്‍കിയിട്ടുണ്ട്. 2009-ല്‍ ഫാദര്‍ ജോബ് മാത്യുവിനുമുന്നില്‍ ഇക്കാര്യം കുമ്ബസാരിച്ചു. ഇതു പുറത്തുപറയുമെന്ന്‌ ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്.

ഇതേക്കുറിച്ച്‌ പരാതിപറയാന്‍ മുന്‍സഹപാഠിയായ ഫാ. ജെയ്‌സിനെ കണ്ടു. എന്നാല്‍,, ജെയ്‌സും ലൈംഗികമായി ചൂഷണംചെയ്തു. തുടര്‍ന്ന് കൗണ്‍സലിങ്ങിനായി ഫാ. ജോണ്‍സണ്‍ വി. മാത്യുവിനടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാ. ജോണ്‍സണും പീഡിപ്പിച്ചു. താനുമായി ബന്ധമുള്ളകാര്യം വൈദികര്‍ക്ക്‌ പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലുംെവച്ചായിരുന്നു പീഡനമെന്നും യുവതി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു.

അന്വേഷണം പ്രാഥമികഘട്ടത്തില്‍

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികര്‍ക്കെതിരേ കേസെടുത്തത്. അന്വേഷണം ആരംഭഘട്ടത്തിലാണ്. അറസ്റ്റ് എപ്പോഴുണ്ടാകുമെന്ന് ഇപ്പോള്‍ പറയാനാകില്ല. -എസ്. ശ്രീജിത്ത്, ഐ.ജി. ക്രൈംബ്രാഞ്ച്

നിയമം നടപ്പാക്കണം

ദുഃഖകരമായ അവസ്ഥയിലൂടെയാണ് സഭ കടന്നുപോകുന്നത്. വൈദികര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ രാജ്യത്തെ നിയമം അനുശാസിക്കുന്ന ശിക്ഷ നല്‍കുന്നതില്‍ സഭ ഇടപെടില്ല. വിഷയത്തില്‍ സഭയ്ക്ക് ഒന്നും ഒളിക്കാനില്ല. -ബസേലിയോസ് മാര്‍ത്തോമ പൗലോസ് ദ്വീതിയന്‍ കാതോലിക്ക ബാവ, ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍



Sharing is Caring