നമ്ബി നാരായണനെതിരായ സെന്‍കുമാറിന്‍റെ പ്രസ്താവന മാന്യതയില്ലാത്തത്: സ്പീക്കര്‍


കോഴിക്കോട്: നമ്ബി നാരായണന് പദ്മഭൂഷണ്‍ നല്‍കിയതിനെതിരെ സെന്‍ കുമാര്‍ നടത്തിയ പ്രസ്താവന മാന്യതയില്ലാത്തതെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍. അവാര്‍ഡിന്റെ യുക്തി അത് നിശ്ചയിക്കുന്ന കമ്മിറ്റികളുടെ താല്‍പര്യമാണ്. അത് അംഗീകരിക്കാതെ കുറ്റപ്പെടുത്തുന്നത് അപഹാസ്യമാണെന്നും ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.


‘ജീവിതത്തില്‍ ലഭ്യമാകുന്ന അഭിനന്ദനമാണ് ഇത്തരം അവാര്‍ഡുകള്‍. അവാര്‍ഡ് നല്‍കുന്നതിന് എന്ത് യുക്തി ഉണ്ടെന്നതില്‍ അവര്‍ഡ് നല്‍കുന്നവര്‍ക്ക് യുക്തി ഉണ്ടാകും. ഇതിനെ ആക്ഷേപിക്കാന്‍ മുതിരുവരുടേത് മാന്യതയില്ലാത്ത നടപടിയാണ്’ – ശ്രീരാമകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.


നമ്ബി നാരായണന് പദ്മഭൂഷന്‍ നല്‍കിയത് അമൃതില്‍ വിഷം വീണ പോലെയാണെന്നായിരുന്നു സെന്‍കുമാറിന്‍റെ വിമര്‍ശനം. ഇങ്ങനെ പോയാല്‍ ഗോവിന്ദച്ചാമിക്കും അമീറുല്‍ ഇസ്ലാമിനും ഇക്കൊല്ലം വിട്ടുപോയ മറിയം റഷീദയ്ക്കും പദ്മവിഭൂഷന്‍ കിട്ടുമോ? നമ്ബി നാരായണന്‍ ഐഎസ്‌ആര്‍ഒയ്ക്ക് വേണ്ടി എന്താണ് കാര്യമായ ഒരു സംഭാവന നല്‍കിയതെന്നും സെന്‍കുമാര്‍ ചോദിച്ചത്.

ചാരക്കേസ് വീണ്ടും അന്വേഷിക്കേണ്ടി വന്നപ്പോഴും അതിന് മുമ്ബും ഇക്കാര്യം ഐഎസ്‌ആര്‍ഒ മുന്‍ ചെയര്‍മാന്‍ ജി മാധവന്‍ നായരടക്കമുള്ളവരോട് താന്‍ ചോദിച്ചതാണ്. ഇതിനുള്ള ഉത്തരം അവാര്‍ഡ് സ്പോണ്‍സര്‍ ചെയ്തവരും അവാര്‍ഡ് കൊടുത്തവരും പറയണം. ചാരക്കേസിനെക്കുറിച്ച്‌ സുപ്രീംകോടതി നിര്‍ദേശപ്രകാരം ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

മനുഷ്യന് ഗുണമുണ്ടാകുന്ന പല കണ്ടുപിടിത്തങ്ങളും നടത്തിയ പലര്‍ക്കും അവാര്‍ഡ് കൊടുക്കുന്നില്ല. പച്ചവെള്ളത്തില്‍ നിന്ന് ഹൈഡ്രജനും ഓക്സിജനും വേര്‍തിരിക്കുന്ന ഒരു കണ്ടുപിടിത്തം നടത്തിയയാള്‍ കോഴിക്കോട്ടുണ്ട്. അങ്ങനെയുള്ള പലര്‍ക്കും അവാര്‍ഡ് കൊടുത്തില്ലെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു.



Sharing is Caring