തീരുവകള്‍ എടുത്തുകളയണം; ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച്‌ ട്രംപ് രംഗത്ത്


വാഷിങ്ടണ്‍: ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്ന അമേരിക്കന്‍ ഉത്പന്നങ്ങളുടെ തീരുവ 100% ആക്കിയ ഇന്ത്യയുടെ നടപടിയെ വിമര്‍ശിച്ച്‌ ട്രംപ്. 100% തീരുവ ചുമത്തുന്ന ഇന്ത്യയെപ്പോലുള്ള രാജ്യങ്ങളുണ്ടെന്നും തീരുവകള്‍ എടുത്തുകളയണമെന്നും ട്രംപ് പറഞ്ഞു. അടുത്തയാഴ്ച വിദേശ കാര്യമന്ത്രി സുഷമ സ്വരാജും ട്രംപും തമ്മില്‍ കൂടിക്കാഴ്ച നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു പ്രതികരണം എത്തിയിരിക്കുന്നത്.


വിദേശ ഉത്പന്നങ്ങള്‍ക്ക് നികുതി ചുമത്തുന്ന അമേരിക്കന്‍ നയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എല്ലാ പ്രതിബന്ധങ്ങളും ഇല്ലാതാക്കി നികുതികളെല്ലാം എടുത്തു കളയാമെന്നാണ് ജി7 ഉച്ചകോടിയില്‍ വാഗ്ദാനം ചെയ്തതും ചെയ്യാനാഗ്രഹിച്ചതുമെന്നും എന്നാല്‍ അന്ന് അതിന് ആരും തയ്യാറുണ്ടായിരുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി.


മറ്റുരാജ്യങ്ങള്‍ അനുരഞ്ജനത്തിന് ശ്രമിക്കുന്നുണ്ട്, അതിന് അവര്‍ തയ്യാറല്ലെങ്കില്‍ നികുതി ചുമത്തും. മറ്റുള്ളവര്‍ക്ക് മോഷ്ടിക്കാനുമുള്ള ബാങ്കാണ് എന്നും നമ്മള്‍. ഇനിയും അതനുവദിച്ചുകൂട. കഴിഞ്ഞ വര്‍ഷം 500 ബില്ല്യണ്‍ ഡോളറാണ് ചൈന കാരണം നഷ്ടമായത്. യൂറോപ്യന്‍ യൂണിയനുമായി ചേര്‍ന്ന് 152 ബില്ല്യണ്‍ ഡോളറും നഷ്ടപ്പെട്ടു ട്രംപ് കൂട്ടിച്ചേര്‍ത്തു.



Sharing is Caring