തരൂരിന് മോദിയുടെ അഭിനന്ദനം


tharoorദില്ല: ബ്രിട്ടീഷുകാര്‍ ഇന്ത്യയില്‍ നടത്തിയ ചൂഷണത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ ഓക്‌സ്ഫഡ് സര്‍വകലാശാലയില്‍ ശശി തരൂര്‍ എം പി നടത്തിയ പ്രസംഗത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭിനന്ദനം. കോളനിവാഴ്ചയിലൂടെ ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തതിന് ബ്രിട്ടന്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് നടത്തിയ പ്രസംഗമാണ് പ്രധാനമന്ത്രിയുടെ പ്രശംസ പിടിച്ചുപറ്റിയത്.


പ്രസംഗം ഓരോ ഇന്ത്യക്കാരന്റെയും അഭിമാനം ഉയര്‍ത്തുന്നതാണെന്ന് പാര്‍ലമെന്റംഗങ്ങള്‍ക്കായി സംഘടിപ്പിച്ച ചടങ്ങില്‍ മോദി പറഞ്ഞു. ശരിയായ കാര്യം ശരിയായ സമയത്ത് പറയുന്ന പ്രാസംഗികനാണ് തരൂരെന്നും ചിലപ്പോഴെല്ലാം ഇത് വഴിത്തിരിവാകുമെന്നും സദസ്സിന്റെ മുന്‍നിരയില്‍ പുഞ്ചിരിയുമായിരുന്ന തരൂരിനെ നോക്കി പ്രധാനമന്ത്രി പറഞ്ഞു.


കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ തരൂരിനെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി ശാസിച്ചതിന് തൊട്ടടുത്ത ദിവസമാണ് മോദിയുടെ പരസ്യപ്രശംസ. പ്രധാനമന്ത്രിയുടെ അഭിനന്ദനം അംഗീകാരമാണെന്ന് തരൂര്‍ പിന്നീട് പ്രതികരിച്ചു.

രണ്ടുനൂറ്റാണ്ടോളം ഇന്ത്യന്‍ സമ്പത്ത് കൊള്ളയടിച്ചാണ് ബ്രിട്ടന്‍ സാമ്പത്തികവിജയം നേടിയതെന്നായിരുന്നു ഓക്‌സ്ഫഡ് സര്‍വകലാശാലയിലെ തരൂരിന്റെ പ്രസംഗത്തിന്റെ കാതല്‍. പ്രസംഗം നവമാധ്യങ്ങളില്‍ വൈറലാകുകയും ചെയ്തു.



Sharing is Caring