തമിഴ്നാട്ടില്‍ വീണ്ടും റിസോര്‍ട്ട് നാടകം; 19 എംഎല്‍എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റി

തമിഴ്നാട്ടില്‍ വീണ്ടും രാഷ്ട്രീയ പ്രതിസന്ധി. എഐഎഡിഎംകെയിലെ ഇരു വിഭാഗങ്ങള്‍ ലയിച്ചതോടെ ടിടിവി ദിനകരനെ പിന്തുണയ്ക്കുന്ന എംഎല്‍എമാര്‍ മുഖ്യമന്ത്രി കെ. പളനിസ്വാമിക്ക് പിന്തുണ പിന്‍വലിച്ചു. ദിനകരന്‍ പക്ഷത്തെ എംഎല്‍എമാര്‍ ഗവര്‍ണര്‍ സി. വിദ്യാസാഗര്‍ റാവുവിനെ കണ്ട് പിന്തുണ പിന്‍വലിക്കുന്നതായി കത്ത് കൊടുത്തു. ഇതിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്ബ് നടന്ന രാഷ്ട്രീയ നാടകങ്ങള്‍ അനുസ്മരിപ്പിക്കുന്ന വിധം എംഎല്‍എമാരെ പോണ്ടിച്ചേരിയിലേക്ക് മാറ്റി.

ദിനകരന്‍ വിഭാഗം പിന്തുണ പിന്‍വലിച്ചതോടെ പളനിസ്വാമിക്ക് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. മുഖ്യമന്ത്രിയെ പുറത്താക്കുമെന്ന് ദിനകരന്‍ വിഭാഗം അറിയിച്ചു. മുഖ്യമന്ത്രിയെ മാറ്റാനുള്ള നീക്കങ്ങള്‍ തുടങ്ങിയതായി ദിനകരന്‍ പക്ഷത്തെ ആണ്ടിപ്പട്ടി എംഎല്‍എ തങ്കതമിള്‍ സെല്‍വന്‍ പറഞ്ഞു.

പോണ്ടിച്ചേരിയിലെ ദ വിന്‍ഡ്ഫ്ളവര്‍, സ്പാ എന്നീ റിസോര്‍ട്ടുകളിലായി 20 മുറികള്‍ വീതമാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഇന്നലെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി.അതേസമയം സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടപ്പെട്ട സാഹചര്യത്തില്‍ വിശ്വാസവോട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിനും രംഗത്ത് വന്നിട്ടുണ്ട്. പളനിസ്വാമിക്ക് 22 എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതായി ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. എന്നാല്‍ ഈ എംഎല്‍എമാര്‍ ആരൊക്കെയാണെന്ന് സ്റ്റാലിന്‍ വ്യക്തമാക്കിയിട്ടില്ല.

Spread the love

Leave a Reply

Your email address will not be published. Required fields are marked *