ജെസ്‌ന തിരോധനം; പാര്‍ക്കിലെ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിനു കൈമാറും


മലപ്പുറം: മലപ്പുറം കോട്ടക്കുന്നില്‍ പാര്‍ക്കില്‍ കണ്ട പെണ്‍കുട്ടി ജെസ്‌നയല്ലെന്നു അന്വേഷണസംഘം സ്ഥിരീകരിച്ചുവെങ്കിലും ടൂറിസം കേന്ദ്രത്തിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാനായി ഹാര്‍ഡ് ഡിസ്‌ക്, തിരുവനന്തപുരം ഹൈടെക് സെല്ലിനു കൈമാറുമെന്ന് പോലീസ് പറഞ്ഞു. ഓരോ പതിനഞ്ച് ദിവസങ്ങളിലും പാര്‍ക്കില്‍ സ്ഥാപിച്ചിരിക്കുന്ന സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ദൃശ്യങ്ങള്‍ തനിയെ നഷ്ടമാകും. ഈ ദൃശ്യങ്ങള്‍ വീണ്ടെടുക്കാനാണ് സൈബര്‍ ഹൈടെക് സെല്ലിനെ സമീപിക്കുന്നത്.


ജെസ്‌നയെയും സുഹൃത്തിനെയും മലപ്പുറത്ത് കണ്ടു എന്ന വിവരത്തെത്തുടര്‍ന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം മലപ്പുറത്തെത്തുകയും പാര്‍ക്ക് മാനേജര്‍, സുരക്ഷ ജീവനക്കാരന്‍, സമീപവാസികള്‍ എന്നിവരില്‍ നിന്നും മൊഴിയെടുക്കുകയും ചെയ്തിരുന്നു. മേയ് മൂന്നിന് ചുരുണ്ട മുടിയുള്ള പെണ്‍കുട്ടിയേയും സുഹൃത്തുക്കളേയും പാര്‍ക്കില്‍ കണ്ടെന്നും എന്നാല്‍ അത് ഫോട്ടോയില്‍ കാണുന്ന ജസ്‌നയല്ലെന്നുമാണ് ഇവരുടെ മൊഴി. അതേസമയം, സംശയം തുടരുന്ന സാഹചര്യത്തില്‍ എല്ലാ പഴുതുമടച്ച്‌ നീങ്ങാനാണ് അന്വേഷണ സംഘത്തിന്‌റെ തീരുമാനം. ഇതിനായി പാര്‍ക്കിലെ സി.സി.ടി.വി. ഹാര്‍ഡ് ഡിസ്‌ക് അന്വേഷണ സംഘം ഏറ്റെടുക്കുകയും ചെയ്തു.




Sharing is Caring