ജൂലൈ ഒന്നു മുതല്‍ നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി)യില്‍ മാറ്റങ്ങള്‍ വരുത്തി ജി.എസ്.ടി കൗണ്‍സില്‍. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്കും കയറ്റുമതിക്കും ഇളവുകള്‍ നല്‍കിക്കൊണ്ടാണ് പുതിയ മാറ്റങ്ങള്‍. ജി.എസ്.ടിക്കെതിരെ വ്യാപക പരാതി ഉയര്‍ന്നതിനെത്തുടര്‍ന്നാണ് വെള്ളിയാഴ്ച ചേര്‍ന്ന 22-ാം ജി.എസ്.ടി കൗണ്‍സിലിലെ തീരുമാനം. കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലിയാണ് യോഗത്തിനു ശേഷം തീരുമാനങ്ങള്‍ വിശദീകരിച്ചത്.
യോഗത്തിലെ പ്രധാന തീരുമാനങ്ങള്‍
ഒരു കോടി രൂപ വരെ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസ റിട്ടേണ്‍ സമര്‍പ്പിക്കേണ്ട. 1.5 കോടിയോ അതിനു താഴെയോ ഉള്ളവര്‍ ഓരോ മാസവും റിട്ടേണ്‍ സമര്‍പ്പിക്കേണ്ട, പകരം പാദാവസാനത്തില്‍ സമര്‍പ്പിച്ചാല്‍ മതി.
സ്വര്‍ണ രത്‌ന വ്യാപാരത്തെ കള്ളപ്പണ തടയല്‍ നിയമത്തില്‍ നിന്ന് ഒഴിവാക്കി.
20 ലക്ഷത്തിനു താഴെ വിറ്റുവരവുള്ളവരെ ഇന്റര്‍സ്റ്റേറ്റ് സര്‍വീസില്‍ നിന്ന് ഒഴിവാക്കി.
കുട്ടികള്‍ക്കുള്ള പാക്കേജ് ഭക്ഷണങ്ങള്‍ക്ക് നികുതി 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി. മാങ്ങ, ചപ്പാത്തി, ബ്രാന്റഡല്ലാത്ത ആയുര്‍വേദ ഉല്‍പന്നങ്ങള്‍, എന്നിവയ്ക്കും 12 ശതമാനത്തില്‍ നികുതി നിന്ന് 5 ശതമാനമാക്കി കുറച്ചു.
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു. കടലാസ് വേസ്റ്റ്, റബ്ബര്‍ വേസ്റ്റ് എന്നിവയ്ക്ക് 12 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി.
കൈത്തറി നൂലുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.
ഡീസല്‍ എന്‍ജിന്‍ പാര്‍ട്‌സുകള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി കുറച്ചു. തറനിര്‍മാണ സാമഗ്രികള്‍ക്ക് 28 ശതമാനത്തില്‍ നിന്ന് 18 ശതമാനമാക്കി. സറി വര്‍ക്കുകള്‍, പ്രിന്റിങ് സാധനങ്ങള്‍, ജ്വല്ലറി വര്‍ക്കുകള്‍ എന്നിവയ്ക്ക് 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.
എല്ലാ സര്‍ക്കാര്‍ കോണ്‍ട്രാക്റ്റുകളും 18 ശതമാനത്തില്‍ തന്നെ നിര്‍ത്തി. എന്നാല്‍, വലിയ രീതിയില്‍ തൊഴില്‍ നല്‍കുന്നവയ്ക്ക് 5 ശതമാനമാക്കി ചുരുക്കി.