ജപ്പാന്‍ പ്രധാനമന്ത്രിയെയും കൂട്ടി പൗരാണിക പള്ളി സന്ദര്‍ശിച്ച് മോദി


ഇന്ത്യാ സന്ദര്‍ശനത്തിലുള്ള ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയോടൊപ്പം അഹമ്മദാബാദിലെ പൗരാണിക മുസ്‌ലിം പള്ളി സന്ദര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. സീദി സയ്യിദ് കി ജാലി പള്ളിയാണ് ഇരുവരും സന്ദര്‍ശിച്ചത്. മുഗള്‍ ഭരണത്തിന്റെ ശേഷിപ്പാണ് ഈ പള്ളി.


ആബെയെ വിമാനത്താവളത്തില്‍ സ്വീകരിച്ച ശേഷം മഹാത്മഗാ ഗാന്ധി സബര്‍മതി ആശ്രമം വരെ തുറന്ന ജീപ്പില്‍ ഇരുവരും റോഡ് ഷോ നടത്തി.


പള്ളിയില്‍ തീര്‍ത്ത ‘ജീവിത മരം’ എന്ന ചിത്രീകരണവും മറ്റും ഇരുവരും ചുറ്റിക്കണ്ടു. ആബെയും ഭാര്യയും കൂടെയുണ്ടായിരുന്നു. പള്ളിയുടെ ചരിത്രവും മറ്റും മോദി ആബെയ്ക്ക് വിശദീകരിച്ചു കൊടുത്തു. ശേഷം ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം ഇരുവരും മടങ്ങി.

യെമനില്‍ നിന്നുള്ള സീദി സയ്യിദ്, അബുസ്സിയാന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ പള്ളി നിര്‍മ്മിച്ചത്. ഇവരോടൊപ്പം 45 കൊത്തുപണിക്കാരും ചേര്‍ന്നിരുന്നു. ബ്രിട്ടീഷ് സര്‍ക്കാരിനു കീഴില്‍ ഇത് ഒരു ഭരണ കേന്ദ്രമായി പ്രവര്‍ത്തിച്ചു.

ഈയിടെയാണ് ഇവിടുത്തെ ജനാലയിലെ കൊത്തുപണി ലോക പ്രശസ്തമായത്. മുസ്‌ലിം, ഹിന്ദു സംസ്‌കാരങ്ങളുടെ സംയോജനത്തിന്റെ അടയാളമായാണ് ഇതു കാണുന്നത്.

12 വര്‍ഷം മുഖ്യമന്ത്രിയായിരുന്നിട്ട് ഒരിക്കല്‍ പോലും ഈ പള്ളിയില്‍ മോദി എത്തിയിരുന്നില്ല. മതവിഭാഗീയത വളര്‍ത്തി ഇന്ത്യയില്‍ അക്രമം നടക്കുന്നത് ലോകത്ത് ചര്‍ച്ചയാവുന്നതിനിടെയാണ് മോദിയുടെ സന്ദര്‍ശനമെന്നതും ശ്രദ്ധേയമാണ്.



Sharing is Caring