മയക്കുമരുന്ന് കേസില്‍ ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് ബോളിവുഡ് നടി ദീപിക പദുക്കോണ്‍ അടക്കം നാല് താരങ്ങള്‍ക്ക് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ സമന്‍സ് അയച്ചു. മൂന്ന് ദിവസത്തിനുള്ളിൽ അന്വേഷണ ഏജന്‍സിക്ക് മുന്നിൽ ഹാജരാകണമെന്നാണ് ഏജന്‍സി നിര്‍ദേശം നല്‍കിയത്. സാറാ അലിഖാന്‍, ശ്രദ്ധ കപൂര്‍, രാകൂല്‍ പ്രീത് സിങ്, ഫാഷന്‍ ഡിസൈനര്‍ സിമോണ്‍ ഖമ്പട്ട എന്നിവരെയും വിളിപ്പിച്ചിട്ടുണ്ട്. നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയാണ് നോട്ടീസ് നല്‍കിയത്.
മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് ദീപിക പദുകോണിന്റെ പേര് ചര്‍ച്ചയായതോടെ ഗോവയിലെ സിനിമ ചിത്രീകരണം നിര്‍ത്തിവെച്ചതായും റിപ്പോര്‍ട്ടുണ്ട്. കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പേരിടാത്ത ചിത്രം അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് പുറത്തിറങ്ങേണ്ടത്. ഈ സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നതായി ദീപിക ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു.
മാനേജർ കരിഷ്മ പ്രകാശിന് കഴിഞ്ഞ ദിവസം എൻസിബി സമൻസ് നൽകിയിരുന്നു എങ്കിലും അനാരോഗ്യം ചൂണ്ടിക്കാട്ടി രണ്ടുദിവസം സമയം നീട്ടി ചോദിച്ചിരിയ്ക്കുകയാണ്. അതേസമയം സുഷാന്ത് സിങ് രജ്‌പുതിന്റെ ടാലന്റ് മാനേജറായിരുന്ന ജയ സാഹയെ തുടർച്ചയായ മൂന്നാം ദിവസവും എൻസിബി ചോദ്യം ചെയ്തു. ഇതിന് പിന്നാലെയാണ് ചോദ്യം ചെയ്യലിന് ഹാജാരാകാൻ ദീപികയ്ക്ക് ഉൾപ്പടെ നോട്ടീസ് നൽകിയിരിയ്ക്കുന്നത്.