ക്വാറി ക്രഷര്‍ യൂണിറ്റുകള്‍ സമരത്തിലേക്ക്


നിര്‍മ്മാണ മേഖലയെ സമ്പൂര്‍ണ്ണ സ്തംഭനത്തിലേക്ക് തള്ളിവിട്ട് ക്വാറി സമരം. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അനിശ്ചിത കാല പണിമുടക്ക് സമരത്തിലാണ് സംസ്ഥാന വ്യാപകമായി ക്വാറി ക്രഷര്‍ യൂണിറ്റുകള്‍. ഇതോടെ സാമ്പത്തിക മാന്ദ്യത്താല്‍ പ്രവര്‍ത്തന പ്രതിസന്ധിയിലായ നിര്‍മ്മാണ രംഗം അക്ഷരാര്‍ത്ഥത്തില്‍ നിലനില്‍പ്പു ഭീഷണിയിലാകും. കേന്ദ്ര സര്‍ക്കാറിന്റെ നോട്ട് മരവിപ്പിക്കല്‍ തീരുമാനത്തോടെ നിര്‍മ്മാണ രംഗത്ത് തൊഴിലിലേര്‍പ്പെട്ട് ഇതര സംസ്ഥാന തൊഴിലാളികളില്‍ വലിയൊരു വിഭാഗം നാട്ടിലേക്ക് മടങ്ങിയിരുന്നു.


അവശേഷിക്കുന്നവര്‍ സാമ്പത്തിക പരാധീനതകള്‍ താങ്ങാനാകാതെ കഷ്ടപ്പാടിലുമാണ്. ഇതോടെ നിര്‍മ്മാണ രംഗത്ത് തൊഴിലാളി ക്ഷാമം അതി രൂക്ഷമായി. തദ്ദേശീയരായ വിദഗ്ധ തൊഴിലാളികളെ ലഭ്യമെങ്കിലും അവിദഗ്ധ തൊഴിലാളികളുടെ ക്ഷാമം തീര്‍ക്കുന്ന വെല്ലുവിളി ചെറുതല്ല. മാത്രവുമല്ല, നിലവിലെ സാമ്പത്തിക പ്രയാസങ്ങളാല്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നാമമാത്രമായെ നടക്കുന്നുള്ളൂ. ഇതുകൂടി സ്തം ഭിക്കുന്ന സ്ഥിതിയാണ് ക്വാറി ക്രഷര്‍ യൂണിറ്റുകളുടെ സമരത്താല്‍ സംജാതമായിരിക്കുന്നത്. നിര്‍മ്മാണ രംഗത്ത് ഒഴിച്ചുകൂടാനാകാത്ത ഖനന ഉത്പ്പന്നങ്ങള്‍ ക്വാറി ക്രഷര്‍ കോ-ഓര്‍ഡിനേഷന്‍ സമിതി പ്രഖ്യാപിച്ച അനിശ്ചിത കാല സമരത്തോടെ ലഭിക്കില്ല.




Sharing is Caring