ഫിദല്‍ കാസ്‌ട്രോയുടെ പേര് പൊതുസ്ഥലങ്ങള്‍, സ്മാരകങ്ങള്‍ എന്നിവകള്‍ക്ക് ഉപയോഗിക്കാൻ പാടില്ലെന്ന നിയമം ക്യൂബ പാസ്സാക്കി.
പൊതുഇടങ്ങള്‍ക്ക് കാസ്‌ട്രോയുടെ പേരിടുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം ക്യൂബന്‍ ദേശീയ അസംബ്ലിയാണ് പാസാക്കിയത്.
വ്യക്തിപൂജ പാടില്ലെന്ന് ജീവിച്ചിരിക്കെ തന്നെ ഫിദല്‍ ആവശ്യപ്പെട്ടിരുന്നു.
തന്റെ മരണശേഷം പൊതുസ്ഥലങ്ങള്‍, തെരുവുകള്‍, പ്ലാസകള്‍, സ്മാരകങ്ങള്‍, പ്രതിമകള്‍ എന്നിവ സ്വന്തം പേരില്‍ വരുന്നത് ഫിദല്‍ ഇഷ്ടപ്പെട്ടിരുന്നില്ല.
ഫിദലിന്റെ നിലപാടുകള്‍ അംഗീകരിക്കണമെന്ന് കാസ്‌ട്രോയുടെ സഹോദരനും ക്യൂബന്‍ പ്രസിഡന്റുമായ റൗള്‍ കാസ്‌ട്രോ ആവശ്യപ്പെട്ടിരുന്നു.
ക്യൂബന്‍ വിപ്ലവകാരികള്‍ക്ക് ഫിദലിന്റെ പോരാട്ട വീര്യം എന്നെത്തെയും പ്രചോദനമായി അവശേഷിക്കുമെന്ന് ക്യൂബന്‍ പ്രസിഡണ്ട് റൗള്‍ കാസ്‌ട്രോ അസംബ്ലിയില്‍ പറഞ്ഞു.
ഫിദലിന് കൊടുക്കാവുന്ന ഏറ്റവും നല്ല സ്മാരകം അദ്ദേഹത്തിന്റെ വിപ്ലവ കാഴ്ചപാടിനെ പിന്തുടരലാണെന്നും അദ്ദേഹം പറഞ്ഞു.