ന്യൂഡല്‍ഹി: കര്‍ണാടകയില്‍ തൂക്കു മന്ത്രിസഭ എന്ന എക്സിറ്റ് പോളുകളുടെ പ്രവചനം ശരിവെച്ച് തെരഞ്ഞെടുപ്പ് ഫലം. ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത കര്‍ണാടക ഇനി ഗവര്‍ണറുടെ തീരുമാനത്തിനാണ് കാത്തിരിക്കുന്നത്.
കര്‍ണാടകയില്‍ 104 സീറ്റുനേടി ബി.ജെ.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. എന്നാല്‍ 77 സീറ്റ് നേടിയ കോണ്‍ഗ്രസും 39 സീറ്റ് നേടിയ ജെ.ഡി.എസും സഖ്യം ചേര്‍ന്ന് 112 എന്ന മാന്ത്രിക സംഖ്യ തികച്ച് സര്‍ക്കാറുണ്ടാക്കാനുള്ള അണിയറ ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശ വാദം ഉന്നയിക്കാനാണ് ബി.ജെ.പിയുടെ നീക്കം.
തീരുമാനമെടുക്കേണ്ടത്, ഒരിക്കല്‍ മോദിക്ക് വേണ്ടി തെന്റ സീറ്റ് ഒഴിഞ്ഞു കൊടുത്ത മുന്‍ ബി.ജെ.പി നേതാവും മോദിയുടെ ഗുജറാത്ത് മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയുമായിരുന്ന കര്‍ണാടക ഗവര്‍ണര്‍ വാജുഭായി വാലയാണ്.
കീഴ്വഴക്കമനുസരിച്ച് ഏറ്റവും വലിയ ഒറ്റ കക്ഷിയെയാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുക. എന്നാല്‍, ഗോവയിലും മണിപ്പൂരും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായിരുന്നപ്പോള്‍ ഇൗ പാരമ്ബര്യം ആവര്‍ത്തിച്ചിരുന്നില്ല. പ്രാദേശിക പാര്‍ട്ടികളെ കൂട്ടു പിടിച്ച് തങ്ങള്‍ക്ക് ഭൂരിപക്ഷമുണ്ടെന്ന് ബി.ജെ.പി അവകാശപ്പെടുകയും ഗവര്‍ണര്‍ അവരെ സര്‍ക്കാറുണ്ടാക്കാന്‍ ക്ഷണിക്കുകയുമായിരുന്നു.
കര്‍ണാടകയിലെ അവസ്ഥ എന്തായിരിക്കുമെന്നാണ് എല്ലാവരും ഉറ്റു നോക്കുന്നത്. കോണ്‍ഗ്രസ് നേതാവ് പരമേശ്വരയ്യ സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിക്കാനായി ഗവര്‍ണറെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാണാന്‍ ഗവര്‍ണര്‍ സമയം അനുവദിച്ചില്ലെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വാര്‍ത്തകള്‍. കര്‍ണാടകയിലും ഗോവയും മണിപ്പൂരും ആവര്‍ത്തിക്കുമോ അതോ കോണ്‍ഗ്രസ് പിന്തുണയോടെ ജെ.ഡി.എസ് അധികാരത്തിലേറുമോ എന്നതാണ് അറിയാനുള്ളത്.