സംസ്ഥാനത്തെ ഞെട്ടിച്ച എ.ടി.എം തട്ടിപ്പിനെക്കുറിച്ച് കൂടുതലറിയാനും രാജ്യംവിട്ട പ്രതികളെ പിടികൂടാനും പൊലിസ് ഇന്റര്‍പോളിന്റെ സഹായം തേടുന്നു. തട്ടിപ്പിന്റെ വ്യപ്തിയെക്കുറിച്ച് അറിയുന്നതിനായി ഇന്റര്‍പോളിന് പർപ്പിള്‍ കോര്‍ണര്‍ നോട്ടീസ് നല്‍കുമെന്നു ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. സമാനമായ തട്ടിപ്പ് മറ്റു രാജ്യങ്ങളില്‍ നടന്നിട്ടുണ്ടോയെന്നറിയാനാണ് നോട്ടീസ് നല്‍കുന്നതെന്ന് ഡി.ജി.പി മാധ്യമങ്ങളോടു പറഞ്ഞു.
കേസില്‍ ഒന്നാം പ്രതി റുമേനിയന്‍ സ്വദേശി ഗ്രബ്രിയേല്‍ മരിയനെ പൊലിസ് പിടികൂടിയിരുന്നു. തട്ടിപ്പു നടത്തുന്നതിന്റെ ഭാഗമായി 450 പേരുടെ എ.ടി.എം വിവരങ്ങള്‍ ശേഖരിച്ചതായി ഇയാളെ ചോദ്യംചെയ്തതില്‍ നിന്ന് വ്യക്തമായിരുന്നു. ആല്‍ത്തറ ജംഗ്ഷനിലുള്ള എ.ടി.എം കൗണ്ടറില്‍ നിന്നു ശേഖരിച്ച വിവരങ്ങള്‍ ഉപയോഗിച്ച് റുമേനിയന്‍ സംഘം എട്ടുലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.