എന്‍ഡിടിവി സംപ്രേഷണം വിലക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു


എന്‍ഡിടിവി ഇന്ത്യയുടെ ഹിന്ദി ചാനല്‍ സംപ്രേഷണം ഒരു ദിവസം വിലക്കിയ ഉത്തരവ് കേന്ദ്രം മരവിപ്പിച്ചു.


പത്താന്‍കോട്ട് ഭീകരാക്രമണവും സൈനിക കമാന്‍ഡോ ഓപ്പറേഷനും തല്‍സമയം സംേപ്രഷണം ചെയ്തതിനായിരുന്നു കേന്ദ്രം വിലക്കേര്‍പ്പെടുത്തിയത്.


നവംബര്‍ ഒമ്പതിന് സംപ്രേക്ഷണം നിര്‍ത്തിവെക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നത്. ഒമ്പതിന് അര്‍ധരാത്രി 12 മണി മുതല്‍ പിറ്റേദിവസം അര്‍ധരാത്രി 12 മണി വരെയാണ് വിലക്കേര്‍പ്പെടുത്തിയത്.

വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ചോദ്യം ചെയ്ത് എന്‍ഡിടിവി സുപ്രിംകോടതിയില്‍ ഹരജി നല്‍കിയിരുന്നു. മറ്റ് ചാനലുകള്‍ റിപ്പോര്‍ട്ട് ചെയ്ത രീതിയില്‍ തന്നെയാണ് എന്‍ഡിടിവിയും ഭീകരാക്രമണം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ എന്‍ഡിടിവി ചാനല്‍വാര്‍ത്ത മാത്രം രാജ്യതാല്‍പ്പര്യത്തിന് വിരുദ്ധമാകുന്നതെങ്ങനെയെന്ന് എന്‍ഡിടിവിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ ചോദിച്ചു.

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട വാര്‍ത്ത സംപ്രേക്ഷണം ചെയ്യവെ രാജ്യത്തിന്റെ തന്ത്രപ്രധാനമായ കാര്യങ്ങള്‍ വെളിപ്പെടുത്തിയെന്ന കേന്ദ്രസര്‍ക്കാര്‍ നിലപാട് ബാലിശമാണെന്നും ചാനല്‍ വ്യക്തമാക്കി.

വിലക്കിനെതിരെ പലകോണുകളില്‍നിന്നും പ്രതിഷേധം ഉയര്‍ന്നിരുന്നു. എഡിറ്റേഴ്‌സ് ഗില്‍ഡ് അടക്കമുള്ള സംഘടനകള്‍ രംഗത്തെത്തിയിരുന്നു. വിലക്ക് മാധ്യമസ്വാതന്ത്ര്യത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണെന്നാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടത്.



Sharing is Caring