വെള്ളറട (തിരുവനന്തപുരം): കേരളത്തെ ഞെട്ടിച്ച ഉത്രാ കൊലക്കേസിനെ വെല്ലുന്ന തരത്തിലായിരുന്നു കാരക്കോണം ത്രേസ്യാപുരം ശാഖ(51) യുടെ കൊലപാതകം. മുമ്ബു രണ്ടു തവണ ഷോക്കടിപ്പിച്ച് കൊല്ലാന്‍ ശ്രമം നടന്നിരുന്നെന്നും പോലീസ്. ശാഖയുടെ ഭര്‍ത്താവ് അരുണി(28 )ന്റെ കുറ്റസമ്മത മൊഴി വെള്ളറട പോലീസ് രേഖപ്പെടുത്തി.
26 -ാം തീയതിയാണ് ത്രേസ്യപുരം പ്ലാന്‍കാല പുത്തന്‍വീട്ടില്‍ ആല്‍ബര്‍ട്ട്- ഫിലോമിന ദമ്ബതികളുടെ മകള്‍ ശാഖയെ ബോധരഹിതയായി വീടിനുള്ളില്‍ കണ്ടെത്തിയത്. വൈദ്യുതാഘാതമേറ്റ് ബോധരഹിതയായി എന്നാണ് അരുണ്‍ പറഞ്ഞത്. നാട്ടുകാരുടെ സഹായത്തോടുകൂടി കാരക്കോണം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അരുണിന്റ നിലപാടും ശാഖയുടെ ശരീരത്തില്‍ കണ്ട ചോരപ്പാടുകളും നാട്ടുകാരിലും പോലീസിലും സംശയം ജനിപ്പിച്ചതോടെ അരുണിനെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു.ചോദ്യം ചെയ്യലില്‍ ശാഖയെ താന്‍ കൊലപ്പെടുത്തിയതാണെന്ന് അരുണ്‍ സമ്മതിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
ശാഖയെ വിവാഹം കഴിക്കാന്‍ അരുണ്‍ വന്‍തുക ആവശ്യപ്പെട്ടിരുന്നു. ഒപ്പം നിരവധി ഉപാധികളുമുണ്ടായിരുന്നു. അഞ്ചുലക്ഷം രൂപ വിവാഹത്തിനു മുമ്ബു തന്നെ അരുണിനു ശാഖ നല്‍കി. കോടികള്‍ വിലമതിക്കുന്ന വീടും സ്‌ഥലവും തന്റെ പേരില്‍ എഴുതിവയ്‌ക്കണമെന്ന് അരുണ്‍ നിര്‍ബന്ധം പിടിച്ചു. കുട്ടികള്‍ വേണമെന്ന് ശാഖ നിര്‍ബന്ധം പിടിച്ചപ്പോള്‍ അരുണ്‍ വഴങ്ങിയില്ല. പ്രായവ്യത്യാസം ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് പ്രയാസം സൃഷ്‌ടിക്കുമെന്ന് അരുണ്‍ പറഞ്ഞെങ്കിലും ശാഖ സമ്മതിച്ചില്ല. വിവാഹം രഹസ്യമായി വയ്‌ക്കണമെന്ന് അരുണിന്റെ ആവശ്യത്തിന്റെ പേരിലും തര്‍ക്കമുണ്ടായി. വിവാഹ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതും കൊലപാതകം ആസൂത്രണം ചെയ്യുന്നതിന് പ്രേരകമായി. രണ്ടാഴ്‌ച മുമ്ബ് കുന്നത്തുകാല്‍ പഞ്ചായത്തില്‍ വിവാഹം രജിസ്‌റ്റര്‍ ചെയ്‌ത ശേഷമാണ് അപായപ്പെടുത്താനുള്ള കരുനീക്കങ്ങള്‍ക്കു വേഗമേറിയത്.
മര്‍ദനത്തിനിടെ ഷര്‍ട്ടില്‍ പുരണ്ട രക്‌തക്കറ സൂചനയായി
മുകളിലത്തെ നിലയില്‍വച്ച് ശാഖയുടെ മുഖം പൊത്തിപ്പിടിച്ച് അരുണ്‍ അവരെ ബോധരഹിതയാക്കിശേഷം താഴത്തെ നിലയില്‍ ഷോക്കേസിനു സമീപം കിടത്തി. ഷോക്കേസിനുള്ളില്‍ സ്‌ഥാപിച്ചിരുന്ന ഇലക്‌ട്രിക് വയര്‍ ശാഖയുടെ ശരീരത്തില്‍ ഘടിപ്പിക്കുകയായിരുന്നു. മരിച്ചെന്ന് കരുതി നാട്ടുകാരെ വിളിച്ചു കൂട്ടുന്നതിനിയില്‍ മര്‍ദനത്തിനിടയില്‍ ഷര്‍ട്ടില്‍ പുരണ്ട രക്‌തക്കറ മാറ്റാന്‍ അരുണ്‍ വിട്ടുപോയതാണു കൊലപാതകമെന്ന നിഗമനത്തിലെത്താന്‍ പോലീസിന് സഹായകമായത്.
രണ്ടുവര്‍ഷം മുമ്ബ് ഫിലോമിനയുടെ ചികിത്സയ്‌ക്കായി തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ എത്തിയപ്പോഴായിരുന്നു ബിരുദധാരിയും ആശുപത്രിയിലെ ജീവനക്കാരനുമായ അരുണിനെ ശാഖ പരിചയപ്പെടുന്നത്. ധാരാളം ഭൂസ്വത്തിന് ഉടമയായ ശാഖ യുമായുള്ള പരിചയം പിന്നീട് വിവാഹത്തില്‍ കലാശിക്കുകയായിരുന്നു. മതാചാരപ്രകാരം കഴിഞ്ഞ ഒകേ്‌ടാബര്‍ 20ന്, ത്രേസ്യാപുരത്തെ ഒരു ദേവാലയത്തില്‍വച്ചായിരുന്നു ഇരുവരുടെയും വിവാഹം. പ്രായവ്യത്യാസമുള്ള യുവാവുമായുള്ള വിവാഹെത്ത ശാഖയുടെ ബന്ധുക്കള്‍ എതിര്‍ത്തിരുന്നു. വിവാഹച്ചടങ്ങുകളില്‍നിന്നും ഇവര്‍ വിട്ടുനിന്നു. കൊലപാതക വിവരം പുറത്തായപ്പോഴാണ് അരുണ്‍ വിവാഹിതനാെയന്ന കാര്യം രക്ഷിതാക്കള്‍ പോലും അറിഞ്ഞിരുന്നത്. ഇവരുടെ വിവാഹ ഫോട്ടോകള്‍ ശാഖ ഫെയ്‌സ്‌ബുക്കിലൂടെ പങ്കുവച്ചത് അരുണിനെ അസ്വസ്‌ഥനാക്കിയിരുന്നു. കുഞ്ഞു ജനിച്ചാല്‍ സ്വത്തുക്കള്‍ കുഞ്ഞിനു നല്‍കേണ്ടി വരുമെന്ന മുന്‍ ധാരണയാണ് അരുണിനെ പ്രകോപിപ്പിച്ചത്.
25 നു സംഭവിച്ചത്
ഇരുപത്തിയഞ്ചാം തീയതിയിലെ വാക്കേറ്റം കൈയാങ്കളിയിലെത്തി. ശാഖയുടെ മുഖത്ത് ശക്‌തമായി അടിക്കുകയും മുഖംപൊത്തിപ്പിടിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന് അവര്‍ ബോധരഹിതയായി. ശാഖ മരിച്ചെന്നു അരുണ്‍ തെറ്റിദ്ധരിച്ചു. ഹാളിലേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന ശേഷം വൈദ്യുത അലങ്കാര വിളക്കുകള്‍ക്ക് വേണ്ടി ഘടിപ്പിച്ചിരുന്ന വയറുകള്‍ ശാഖയുടെ ശരീരത്തില്‍ ഘടിപ്പിച്ചു. ഈ സമയം ശാഖക്ക് ബോധം വീണ്ടു കിട്ടിയെങ്കിലും അരുണ്‍ മരണം ഉറപ്പാക്കുകയായിരുന്നു. വീട്ടില്‍ ശാഖയുടെ കിടപ്പുരോഗിയായ അമ്മ മാത്രണുണ്ടായിരുന്നത്.
ആഴ്‌ചകള്‍ക്കു മുമ്ബ് ഇന്‍ഡക്ഷന്‍ കുക്കറിലുടെ വൈദ്യുതി കടത്തിവിട്ട് ശാഖയെ കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അത് പരാജയപ്പെട്ടു. ബന്ധുക്കള്‍ ഏറ്റുവാങ്ങിയ മൃതദേഹം വൈകിട്ടോടെ വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.