ഇന്ത്യ ഒരിക്കലും ചര്‍ച്ചയുടെ വാതില്‍ തുറന്നിട്ടില്ലെന്ന് പാകിസ്താന്‍


ഇന്ത്യയും പാകിസ്താനും തമ്മിലുള്ള വാക്ക്‌പോര് രൂക്ഷമാകുന്നു. ഇന്ത്യ ഒരിക്കലും ചര്‍ച്ചകള്‍ക്കായി വാതില്‍ തുറന്നിട്ടില്ലെന്ന് പാകിസ്താന്‍ ആരോപിച്ചു. പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ വിദേശകാര്യ ഉപദേഷ്ടാവ് സര്‍താജ് അസീസാണ് വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.


തീവ്രവാദം അവസാനിപ്പിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ വിഷയമെന്ന് അസീസ് പരിഹസിച്ചു. തീവ്രവാദം പൂര്‍ണമായും നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രാപ്തമായ ഏത് രാജ്യമാണ് ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. സമഗ്രമായ ചര്‍ച്ചകള്‍ നടന്നാല്‍ കശ്മീര്‍, തീവ്രവാദം തുടങ്ങി എല്ലാ വിഷയങ്ങളും ഉന്നയിക്കാന്‍ സാധിക്കും. ഒരു വിഷയത്തില്‍ മാത്രം കടിച്ചുതൂങ്ങുകയല്ല വേണ്ടത് അദ്ദേഹം പറഞ്ഞു.


അടുത്തിടെ കേന്ദ്രപ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ നടത്തിയ ഒരു പരാമര്‍ശത്തിന് മറുപടിയായിട്ടാണ് അസീസ് ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ചകളുടെ വാതില്‍ തുറന്നിട്ടിട്ടും ഇസ്ലാമാബാദില്‍ നിന്ന് ആത്മാര്‍ത്ഥമായ ശ്രമങ്ങള്‍ ഉണ്ടായില്ലെന്നായിരുന്നു പരീക്കറിന്റെ വാക്കുകള്‍.



Sharing is Caring