ഇന്ത്യയുടെ ശക്തമായ തിരിച്ചടി; മൂന്ന് പാക് സൈനികര്‍ കൊല്ലപ്പെട്ടു


മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ ശിരസ്സ് ഛേദിക്കുകകയും ചെയ്ത പാകിസ്താന്‍ നടപടിയ്ക്ക് ഇന്ത്യയുടെ ശക്തമായ മറുപടി.
ഇന്ത്യയുടെ ആക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടതായി പാകിസ്താന്‍ സ്ഥിരീകരിച്ചു. സംഘര്‍ഷം ലഘൂകരിക്കുന്നതിനായി ഇരുസേനകളുടേയും ഉന്നതഉദ്യോഗസ്ഥരുടെ ചര്‍ച്ച നടത്തണമെന്ന് പാകിസ്താന്‍ അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പ്രതിരോധവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഡിജിഎംഒമാരുടെ ചര്‍ച്ച ഉടന്‍ സംഘടിപ്പിക്കണമെന്നാണ് പാകിസ്താന്റെ ആവശ്യം.ഇന്ത്യന്‍ സൈനികരുടെ മരണവാര്‍ത്ത പുറത്തു വന്നതിന് പിന്നാലെ അതിര്‍ത്തിയില്‍ സംഘര്‍ഷം ശക്തമായി. ഒറ്റപ്പെട്ട ഇടങ്ങളില്‍ നടക്കുന്ന വെടിവെപ്പില്‍ നിന്ന് മാറി വ്യാപകമായ വെടിവെപ്പാണ് ഇപ്പോള്‍ അരങ്ങേറുന്നത് -സൈനികവൃത്തങ്ങള്‍ വിശദീകരിക്കുന്നു.
ചൊവ്വാഴ്ച്ചയാണ് പാക് സൈന്യത്തിന്റെ സഹായത്തോടെ അതിര്‍ത്തി കടന്നന്നെത്തിയ തീവ്രവാദികള്‍ മൂന്ന് ഇന്ത്യന്‍ സൈനികരെ വധിക്കുകയും ഒരാളുടെ തല ഛേദിക്കുകയും ചെയ്തത്. മൂന്നാഴ്ച്ച മുന്‍പ് ഇതേ സ്ഥലത്ത് വച്ച്‌ മറ്റൊരു സൈനികനും സമാനമായ രീതിയില്‍ വധിക്കപ്പെട്ടിരുന്നു.
ഭീരുത്വം നിറഞ്ഞ ഇത്തരം ചെയ്തികള്‍ക്ക് ശക്തമായ മറുപടി തന്നെ നല്‍കുമെന്ന് വാര്‍ത്തക്കുറിപ്പില്‍ സൈന്യം അറിയിച്ചു. 120 എംഎം ഹെവിമോര്‍ട്ടലുകളും മെഷീന്‍ ഗണുകളും ഉപയോഗിച്ചാണ് ഇന്ത്യന്‍ സൈന്യം ഇപ്പോള്‍ തിരിച്ചടിക്കുന്നത്.
പൂഞ്ച്,രജൗരി, കേല്‍,മച്ചിലി സെക്ടറുകളിലെ പാകിസ്താന്‍ പോസ്റ്റുകള്‍ പലതും ഇന്ത്യന്‍ ആക്രമണത്തില്‍ തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.




Sharing is Caring