ഇതര സംസ്ഥാനങ്ങളില്‍നിന്ന് നിയന്ത്രിതമായി മാത്രമേ ആളുകളെ കൊണ്ടുവരാന്‍ കഴിയൂവെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കേരളത്തില്‍ കോവിഡിന്‍െറ മൂന്നാം ഘട്ടമാണിത്. ആദ്യഘട്ടത്തില്‍ ചൈനയിലെ വുഹാനില്‍നിന്ന് വന്ന മൂന്ന് കേസുകള്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞു. അതിനുശേഷം വിവിധ രാജ്യങ്ങളില്‍നിന്ന് വന്നവരടക്കം അഞ്ഞൂറിനടുത്ത് പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ മൂന്നുപേര്‍ മാത്രമാണ് മരിച്ചത്. മറ്റു നാടുകളിലേതിനെക്കാള്‍ കേരളത്തില്‍ മരണനിരക്ക് കുറവാണ്.
വിദേശത്തുനിന്നും ഇതരസംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ വരുന്നതിനാല്‍ മൂന്നാംഘട്ടത്തിലേക്ക് കടന്നിരിക്കുകയാണ്. ഗള്‍ഫില്‍നിന്ന് വന്നവരില്‍ 22 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇനിയും കേസുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ വിവിധ ഭാഗങ്ങളില്‍നിന്ന് വരുന്നവര്‍ പരമാവധി സഹകരിക്കണമെന്ന് മന്ത്രി പറഞ്ഞു. പരിശോധനയും ക്വാറൈന്റനും നിര്‍ബന്ധമാണ്. അധികൃതരുടെ കണ്ണുവെട്ടിച്ച് സംസ്ഥാനത്തേക്ക് വരുന്ന സാഹചര്യമുണ്ടാകരുത്. ഇങ്ങനെ സംഭവിച്ചാല്‍ സാമൂഹിക വ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ട്.
സര്‍ക്കാര്‍ സ്ഥാനപങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളും പൂര്‍ണമായിട്ടും കോവിഡ് പ്രതിരോധത്തില്‍ സഹായിച്ചാല്‍ മാത്രമേ നമുക്ക് രക്ഷപ്പെടാന്‍ കഴിയൂ. സ്വകാര്യ ആശുപത്രികള്‍ കൂടി ചേര്‍ന്നതാണ് കേരളത്തിന്‍െറ ആരോഗ്യം പരിപാലന മേഖല. കോവിഡിന് പുറമെ മറ്റു രോഗങ്ങളും ചികിത്സിക്കേണ്ടതുണ്ട്.
ആദ്യഘട്ടത്തില്‍ സ്വകാര്യ ആശുപത്രികള്‍ ചികിത്സക്ക് തയാറായിരുന്നില്ല. മതിയായ സുരക്ഷ സംവിധാനമില്ലാത്തതായിരുന്നു അവരുടെ പ്രശ്നം. എന്നാല്‍ ഐ.എം.എയുടെ ഇടപടല്‍ വഴി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികള്‍ക്ക് ആവശ്യമായ സുരക്ഷ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നുണ്ട്. ഇത് കൂടാതെ പരിശീലനവും നല്‍കുന്നു. ഇക്കാര്യത്തില്‍ ഐ.എം.എയെ അഭിനന്ദിക്കുന്നതായും ആരോഗ്യ മന്ത്രി അറിയിച്ചു.