ഇന്ത്യ-ചൈന അതി൪ത്തി ത൪ക്കം നിലനിൽക്കുന്നതിനിടെ റഫാൽ യുദ്ധവിമാനങ്ങളുടെ ആദ്യ സെറ്റ് ഇന്ത്യയിലേക്ക്. ഇന്നലെ ഫ്രാൻസിൽ നിന്നും പുറപ്പെട്ട യുദ്ധവിമാനങ്ങൾ വൈകിട്ട് യു.എ.ഇയിലെ അൽദഫ്റ സൈനിക വിമാനത്താവളത്തിലെത്തി. നാളെയാണ് വിമാനങ്ങൾ ഇന്ത്യയിലെത്തുക.
10 സെറ്റുകളാണ് ദസോ ഏവിയേഷൻ കമ്പനി ഇന്ത്യക്ക് കൈമാറിയത്. ഇതിൽ അഞ്ചെണ്ണം പരിശീലനത്തിനായി ഫ്രാൻസിൽ തന്നെയാണുള്ളത്. 5 എണ്ണമാണ് ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന ആദ്യ സെറ്റിലുള്ളത്. ഹരിയാനയിലെ അംബാല സൈനിക വിമാനത്താവളത്തിൽ നാളെ റാഫേലെത്തും. 7000 കിലോമീറ്റർ നീണ്ട യാത്രയാണ്. ഇന്ധനം നിറക്കാനും പൈലറ്റുമാരുടെ സമ്മർദ്ദം കുറക്കാനുമായി യുഎഇയിൽ സ്റ്റോപനുവദിച്ചിരുന്നത്. ഇന്നലെ രാത്രിയോടെ റാഫേൽ യുഎഇ അൽ ദഫ്റ സൈനിക വിമാനത്താവളത്തിലെത്തി. 17 ഗോൾഡൻ ആരോസ് സ്ക്വാഡ്രണിലെ കമാൻഡിങ് ഓഫീസറും ഫ്രഞ്ച് പൈലറ്റും ചേർന്നാണ് വിമാനം എത്തിക്കുന്നത്.
വ്യോമസേനയും ഗ്രൗണ്ട് ക്രൂവും പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ദീർഘദൂര എയർ മിസൈലുകൾ സജ്ജമാക്കിയ റഫാലിന്‍റെ വരവ് വ്യോമസേനയുടെ ശക്തി ഇരട്ടിയാക്കും. ലഡാക്കിലെ ചൈനീസ് കയ്യേറ്റത്തിന് പിന്നാലെ ഇന്ത്യ റഫാൽ എത്തിക്കാനുള്ള നീക്കങ്ങൾ വേഗത്തിൽ ആക്കിയിരുന്നു. 2021 അവസാനത്തോടെ 36 റാഫേൽ യുദ്ധവിമാനങ്ങളും ഇന്ത്യക്ക് കൈമാറുമെന്നാണ് വാഗ്ദാനം.