സാധ്യമായ എല്ലാ വഴികളും തേടിയിട്ടും രാജസ്ഥാനിൽ പ്രതിസന്ധി മറികടക്കാനാകാതെ കോൺഗ്രസ്. 21 ദിവസം മുമ്പ് അറിയിപ്പ് നൽകി വേണം നിയമസഭാസമ്മേളനം ചേരാൻ എന്ന ഗവർണറുടെ മറുപടി തിരിച്ചടിയായിരിക്കുകയാണ്. ഹൈക്കോടതി വീണ്ടും കേസ് പരിഗണിച്ചാലും കേന്ദ്ര സർക്കാരിന്‍റെ വാദം കേൾക്കേണ്ടതിനാൽ വിധി പ്രസ്താവം വൈകും.
എന്നാൽ ഇപ്പോഴും 102 എം.എല്‍.എമാർ ഒപ്പമുള്ളതാണ് മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ടിന്‍റെ ആത്മവിശ്വാസം വർധിപ്പിക്കുന്നത്. രാജസ്ഥാനിലെ പ്രതിസന്ധി പരിഹരിക്കുവാൻ നിയമപരമായും രാഷ്ട്രീയമായും തേടാവുന്ന വഴികളെല്ലാം കോൺഗ്രസ് തേടി. കോടതി ഉത്തരവുകൾ വൈകുമെന്ന് ഉറപ്പായതോടെയാണ്
നിയമസഭാ സമ്മേളനം വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിച്ചത്. പലതവണ വിസമ്മതിച്ച ശേഷം സമ്മതം അറിയിച്ച ഗവർണറുടെ 21 ദിവസം മുൻപ് അറിയിപ്പ് നൽകി വേണം സമ്മേളനം ചേരാൻ എന്ന മറുപടി കുടുക്കായിരിക്കുകയാണ്.
സഭ സമ്മേളനം ചേരുന്നത് മനപ്പൂർവ്വം വൈകിപ്പിക്കാനുള്ള ഗവർണറുടെ നീക്കമാണിതെന്ന് കോൺഗ്രസ് പ്രതികരിച്ചു. ഇത് എങ്ങനെ മറികടക്കുമെന്ന ആലോചനയിലാണ് കോൺഗ്രസ്. ഹൈക്കോടതി ഉത്തരവ് വൈകുന്നത് തടയാനുള്ള നടപടികളും ആലോചിക്കുന്നുണ്ട്.
രണ്ട് എം.എൽ.എമാർ കൂടി ഗെഹ്‌ലോട്ട് ക്യാമ്പിലേക്ക് എത്തുമെന്നാണ് കോൺഗ്രസ് പ്രതീക്ഷിക്കുന്നത്. എന്നാൽ ഗെഹ്‌ലോട്ടിന്‍റെ ക്യാമ്പിലെ എം.എൽ.എമാരെ തുറന്നുവിട്ടാൽ 15 പേർ ഒപ്പം വരും എന്നാണ് സച്ചിൻ ക്യാമ്പ് പറയുന്നത്. ഇത്തരത്തിൽ പ്രതിസന്ധി തുടർന്നാൽ എം.എൽ.എമാരെ ഒപ്പം നിർത്തുക തലവേദനയാകും. മധ്യപ്രദേശിന് സമാനമായ സാഹചര്യം അനുവദിക്കില്ലെന്നാണ് ഗെഹ് ലോട്ട് ആവർത്തിക്കുന്നത്.
ഈയൊരു അവസ്ഥ മുൻകൂട്ടിക്കണ്ട് കൂടുതൽ എംഎൽഎമാരെ ഒപ്പം നിർത്താൻ ഗെഹ്‍ലോട്ട് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഈ സാഹചര്യം എത്ര നാൾ തുടരാനാകും എന്നതാണ് ആശങ്ക.