വിഴിഞ്ഞം: അമ്ബൂരി കൊലപാതക കേസിലെ പ്രതികളായ അഖിലിനെയും രാഹുലിനെയും ആദര്‍ശിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം തീരുമാനിച്ചു. ഈ രീതിയില്‍ ചോദ്യം ചെയ്താലേ രാഖിമോളുടെ കൊലപാതകത്തെക്കുറിച്ചു കൂടുതല്‍ കാര്യങ്ങള്‍ വെളിവാകുമെന്ന വിശ്വാസത്തിലാണ് പോലീസ്.
കേസില്‍ കൂടുതല്‍ പേരെ പ്രതിചേര്‍ക്കണമോ എന്നതും പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലായിരിക്കും തീരുമാനിക്കുക. സംഭവുമായി ബന്ധപ്പെട്ട് നാട്ടുകാരായ നിരവധി പേരെയും ചോദ്യം ചെയ്യും. കൊലപാതകത്തിന് തെളിവായി മൃതദേഹം കണ്ടെത്തിയെങ്കിലും കൊലയ്ക്കുപയോഗിച്ച കയര്‍, രാഖിമോളുടെ വസ്ത്രങ്ങള്‍, ചെരിപ്പ്, മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ളവ ശേഖരിക്കേണ്ടതുണ്ട്. പ്രതികളെ ബുധനാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇതിനായുള്ള അപേക്ഷ കോടതിയില്‍ നല്‍കിയതായി പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം അഖിലിനെ തെളിവെടുപ്പിന് കൊണ്ടുവന്നപ്പോഴുണ്ടായ പ്രതിഷേധം അന്വേഷണ സംഘത്തിന് തടസം സൃഷ്ടിച്ചിരുന്നു. മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത വസ്ത്രങ്ങള്‍ കൊലയ്ക്കുപയോഗിച്ച കാര്‍ സുഹൃത്തിനെ ഏല്‍പ്പിക്കാന്‍ തക്കലക്ക് പോകുന്ന വഴിയില്‍ ഉപേക്ഷിച്ചതായി പോലീസ് പറയുന്നു. ഇതെല്ലാം പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്ന മുറയ്ക്ക് കണ്ടെത്തും.
എന്നാല്‍ പിടിക്കപ്പെടുന്നതിന് മുന്‍പ് അഖില്‍ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാനും ശ്രമം നടത്തിയിരുന്നു. സംഭവം നടന്ന് ദിവസങ്ങള്‍ക്ക് ശേഷം അരും കൊലയെക്കുറിച്ച് വീട്ടുകാര്‍ അറിഞ്ഞു. ഇതോടെ കൂടുതല്‍ അങ്കലാപ്പിലായ അഖില്‍ ജീവനൊടുക്കാന്‍ വിഷം വാങ്ങിയിരുന്നതായും പോലീസ് പറയുന്നു. പ്രതിയുടെ വീട് പരിശോധിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ വിഷക്കുപ്പി കണ്ടെടുക്കുകയും ചെയ്തിരുന്നു