അഭയാർത്ഥികളുടെ വിഷമതകൾ അവഗണിക്കരുതെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ ക്രിസ്മസ് ദിന സന്ദേശം. നിരപരാധികളുടെ രക്തം ചീന്തുന്നതിൽ ഒരു പ്രശ്നവും കാണാത്ത നേതാക്കളാണ് പലരുടെയും പാലായനത്തിന് ഇടവരുത്തുന്നതെന്ന് മാര്‍പ്പാപ്പ ക്രിസ്മസ് ദിന സന്ദേശത്തില്‍ അറിയിച്ചു.
ലോകമെമ്പാടുമുള്ള അഭയാർത്ഥികളുടെ യാതന കണ്ടില്ലെന്നു നടിക്കരുത്. നസ്രേത്തില്‍ നിന്ന് ബത്ലഹേമിലേക്ക് ചേക്കേറിയ യേശുവിന്റെ മാതാപിതാക്കളായ മേരിയും ജോസഫും കുടിയേറ്റക്കാരുടെ പൂര്‍വികരാണ്. ഇവരുടെ യാത്രാവഴിയില്‍ ഇന്ന് ഒട്ടേറെപ്പേരുടെ പാദമുദ്രകള്‍ മറഞ്ഞിരിപ്പുണ്ടെന്നും ബൈബിളിലെ കഥ ഒാര്‍മിപ്പിച്ചുകൊണ്ട് പോപ്പ് പറഞ്ഞു. അവരെ പോലെ ലക്ഷക്കണക്കിനു പേരാണ് ആഗ്രഹമില്ലാഞ്ഞിട്ടും സ്വന്തം മണ്ണില്‍ നിന്നു പുറത്താക്കപ്പെടുന്നതെന്നും പോപ്പ് ഒാര്‍മിപ്പിച്ചു.
വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ തിരുപ്പിറവി ദിനത്തില്‍ നടന്ന ആരാധനാ ശുശ്രൂഷകള്‍ക്ക് ഫ്രാന്‍സിസ് മാര്‍പാപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.