അനധികൃതമായി നിര്‍ത്തിയ പൊലിസുകാരെ മടക്കി അയക്കണം: ഡി.ജി.പി


സുരക്ഷാ ചുമതലയില്‍ അനുവദിച്ചതിനേക്കാള്‍ പൊലിസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം തിരിച്ചയക്കണമെന്ന കര്‍ശന നിര്‍ദ്ദേശവുമായി ഡി.ജി.പി. വിവിധ പൊലിസ് ഉദ്യേഗസ്ഥര്‍ക്ക് അയച്ച സര്‍ക്കുലറിലാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം. എസ്.പി മുതലുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡിജിപിയുടെ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.


സുരക്ഷാ ചുമതലയില്‍ അനുവദിച്ചതിനേക്കാള്‍ പൊലിസുകാരുണ്ടെങ്കില്‍ 24 മണിക്കൂറിനകം അവരുടെ യൂണിറ്റുകളിലേക്ക് തിരിച്ചയക്കണമെന്നും പൊലിസുകാരെ ദാസ്യപണിക്ക് വിധേയരാക്കിയാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.


ഡി.വൈ.എസ്.പിക്ക് ഒരാളെയും എസ്.പി ക്ക് രണ്ട് കോണ്‍സ്റ്റബിളിനേയും ഡി.ഐ.ജിക്ക് ഒരു കോണ്‍സ്റ്റബിളിനേയും ഒരു ഹെഡ് കോണ്‍സ്റ്റബിളിനേയും കൂടെനിര്‍ത്താന്‍ അനുവാദമുണ്ട്. പ്രത്യേക സംരക്ഷണമോ മറ്റേതെങ്കിലും കാരണത്താലോ പൊലിസുകാരെ ഒപ്പം നിര്‍ത്തണമെങ്കില്‍ സര്‍ക്കാരിന്റെ പ്രത്യേക അനുവാദം വേണം.

ഉന്നത പൊലിസുദ്യോഗസ്ഥരുടെ ക്യാമ്ബ് ഓഫിസില്‍ ഒരാളെ അനുവദിക്കും. എന്നാല്‍ ഇവരെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിക്കാന്‍ പാടില്ലെന്നും ഇത് ലംഘിച്ചാല്‍ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കുലറില്‍ പറയുന്നു.



Sharing is Caring