കോഴിക്കോട് നവീകരിച്ച കൈരളി, ശ്രീ തീയേറ്ററുകൾ പ്രേക്ഷകർക്കായി തുറന്നു കൊടുത്തു. ഏഴു കോടി രൂപ മുടക്കിയാണ് തീയേറ്ററുകൾ നവീകരിച്ചത്. ആധുനിക ശബ്ദ ദൃശ്യ സംവിധാനങ്ങളാണ് തിയേറ്ററുകളിൽ സജ്ജീകരിച്ചിരിക്കുന്നത്. ബാർകോ 4 കെ.ജി.ബി ലേസർ പ്രൊജക്ടർ, അറ്റ്‌മോസ് സൗണ്ട് സിസ്റ്റം, ട്രിപ്പിൾ ബീം ത്രീഡി, ആർ.ജെ.ബി ലേസർ സ്‌ക്രീൻ. അടിമുടി മാറ്റമാണ് കൈരളി ശ്രീ തീയേറ്ററുകൾക്ക് വന്നിരിക്കുന്നത്.
വിശാലമായ ലോബി, ലളിതകലാ അക്കാദമിയുടെ പെയ്ന്റിംഗ് ഗ്യാലറി, ഫീഡിംഗ് റൂം തുടങ്ങിയവയും സജ്ജീകരിച്ചിരിക്കുന്നു. മന്ത്രി എ.കെ ബാലൻ നവീകരിച്ച തീയേറ്റർ സമുച്ചയം ഉദ്ഘാടനം ചെയ്തു.
കൈതപ്രം ദാമോദരൻ നമ്പൂതിരി, പി.വി ഗംഗാധരൻ, സ്വർഗചിത്ര അപ്പച്ചൻ തുടങ്ങിയവരെ ചടങ്ങിൽ ആദരിച്ചു. ഷാജി എൻ.കരുൺ, എം.കെ മുനീർ എം.എൽ.എ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിനു ശേഷം ഓസ്‌കാർ അവാർഡ് നേടിയ 1971 എന്ന ചിത്രം പ്രദർശിപ്പിച്ചു.