സൊമാലിയയിലെ പുട്ട്‌ലാൻഡ് പ്രവിശ്യയിലെ ആഡംബര ഹോട്ടലിലുണ്ടായ വെടിവയ്പ്പില്‍ നാല് സുരക്ഷാ ജീവനക്കാരും രണ്ട് ആക്രമികളും കൊല്ലപ്പെട്ടു. അൽ ഷബാബ് ഭീകരാരാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃതർ പറഞ്ഞു.
ബുധനാഴ്ച രാവിലെ ഇന്റര്‍നാഷണല്‍ വില്ലേജ് ഹോട്ടലില്‍ മൂന്നു അല്‍-ഷാഹാബ് ഭീകരര്‍ പ്രവേശിച്ചെന്നും ഇവരുമായുള്ള ഏറ്റുമുട്ടലിലാണ് സുരക്ഷാ ജീവനക്കാര്‍ കൊല്ലപ്പെട്ടതെന്നും ബാരി ഗവര്‍ണര്‍ യുസഫ് മുഹമ്മദ് പറഞ്ഞു.
വിദേശികളുടെ പ്രിയ ഹോട്ടലാണിതെന്നും ഇവിടെ ഭീകരര്‍ പ്രവേശിച്ചത് സുരക്ഷസേനയ്ക്കു തടയുവാന്‍ സാധിച്ചില്ല. ഭീകരർക്ക് ഹോട്ടൽ മുറിയിലേക്ക് പ്രവേശിക്കാൻ സാധിക്കാതിരുന്നത് വൻ ദുരന്തത്തെ ഒഴിവാക്കാനിടയായി. ഹോട്ടലിലെ എല്ലാവരും സുരക്ഷിതരാണെന്ന് ഗവർണർ അറിയിച്ചു.
അടുത്തിടെ സാധാരണക്കാർക്കും സുരക്ഷാ സേനയ്ക്കുമെതിരെ അൽ ഷബാബ് ഭീകരർ കനത്ത രീതിയിൽ ആക്രമണം നടത്തി വരുന്നുണ്ട്.