സ്വാശ്രയ മെഡിക്കല്‍ പ്രവേശനം ഫീസ് 5ലക്ഷം തന്നെ; സര്‍ക്കാര്‍ നിശ്ചയിച്ച ഫീസുമായി മുന്നോട്ട് പോകാമെന്ന് ഹെെക്കോടതി


സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് അഞ്ച് ലക്ഷം രൂപ ഫീസ് ഈടാക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. പഴയ ഫീസിലേക്ക് മടങ്ങിപ്പോകുന്ന കരാര്‍ ഉണ്ടാക്കരുതെന്നും കോടതി നിര്‍ദേശം നല്‍കി. സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ് ഘടനയുമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു.


ഓരോ കോളേജിന്റെയും ഫീസ് ഘടന നാളെത്തന്നെ പ്രസിദ്ധീകരിക്കണമെന്ന് കോടതി മാനേജ്‌മെന്റുകള്‍ക്ക് നിര്‍ദേശം നല്‍കി. അഡ്മിഷനും കൗണ്‍സിലിങ്ങും ഉടന്‍ തന്നെ ആരംഭിക്കാമെന്നും കോടതി പറഞ്ഞു. കേസ് ഈ മാസം 21ന് കോടതി വീണ്ടും പരിഗണിക്കും.


സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് ജനറല്‍ വിഭാഗത്തിലെ 85 ശതമാനം സീറ്റില്‍ അഞ്ച് ലക്ഷം രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ച ഫീസ്. എന്‍ആര്‍ഐ സീറ്റില്‍ 20 ലക്ഷം രൂപയാണ് ഫീസ്. ബിഡിഎസ് ഫീസ് 2.9 ലക്ഷം രൂപയാണ്. ബിഡിഎസ് എന്‍ആര്‍ഐ സീറ്റില്‍ ആറു ലക്ഷമാണ് ഫീസ്.

നേരത്തെ നിശ്ചയിച്ചിരുന്നത് 85ശതമാനം ഫീസിലും 5.5 ലക്ഷം രൂപയായിരുന്നു. ഇതില്‍ അമ്പതിനായിരം രൂപ കുറവ് വരുത്തിയാണ് പുതുക്കിയ ഫീസ് ഈ വര്‍ഷം സര്‍ക്കാര്‍ പുറത്തിറിക്കിയത്. എന്നാല്‍ ബിഡിഎസ് ഫീസില്‍ നാല്‍പതിനായിരം രൂപ വര്‍ധിപ്പിച്ചിരുന്നു.

സ്വാശ്രയ എംബിബിഎസ് ഫീസ് വര്‍ധന ആവശ്യപ്പെട്ട് മാനേജ്മെന്റുകള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സുപ്രീം കോടതി കേസ് ഹൈക്കോടതിയ്ക്ക് വിടുകയായിരുന്നു.



Sharing is Caring