ജയസൂര്യയുടെ കായല്‍ കൈയേറ്റം: റിപ്പോര്‍ട്ട് നല്‍കണമെന്ന് വിജിലന്‍സ് കോടതി


നടന്‍ ജയസൂര്യ കൊച്ചിയില്‍ കായല്‍ പുറമ്പോക്ക് കയ്യേറി നിര്‍മ്മാണം നടത്തിയ കേസില്‍ റിപ്പോര്‍ട്ട് തേടി. മൂവാറ്റുപുഴ വിജിലന്‍സ് കോടതി എറണാകുളം വിജിലന്‍സ് യൂണിറ്റിനോടാണ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. സെപ്തംബര്‍ 16ന് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നാണ് വിജിലന്‍സ് ജഡ്ജി ഡോ.ബി.കലാം പാഷയുടെ നിര്‍ദേശം.


എറണാകുളം കൊച്ചുകടവന്ത്രയിലെ ചിലവന്നൂര്‍ കായലില്‍ 3.7 സെന്റ് സ്ഥലം ജയസൂര്യ കയ്യേറി അനധികൃതമായി ബോട്ട് ജെട്ടിയും ചുറ്റുമതിലും നിര്‍മ്മിച്ചെന്നാണ് പരാതി. കണയന്നൂര്‍ താലൂക്ക് സര്‍വേയര്‍ കയ്യേറ്റം കണ്ടെത്തിയതിനെ തുടര്‍ന്ന് കൊച്ചി കോര്‍പ്പറേഷന്‍ സെക്രട്ടറിയാണ് തൃശൂര്‍ വിജിലന്‍സ് കോടതിക്ക് കേസ് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയത്. തുടര്‍ന്ന് സംഭവസ്ഥലത്തിന്റെ അധികാര പരിധിയിലുളള വിജിലന്‍സ് കോടതിയായ മൂവാറ്റുപുഴയിലേക്ക് തൃശൂര്‍ വിജിലന്‍സ് ജഡ്ജ് കേസ് മാറ്റുകയായിരുന്നു.


മൂവാറ്റുപുഴ വിജിലന്‍സ് കോടതി എഫ്ഐആര്‍ രജിസ്സ്റ്റര്‍ ചെയ്തെങ്കിലും ഒന്നര വര്‍ഷമായിട്ടും കേസ്സില്‍ കുറ്റപത്രം സമര്‍പ്പിക്കാത്തതിനെ തുടര്‍ന്നാണ് കളമശേരിയിലെ പൊതുപ്രവര്‍ത്തകനും കേസ്സിലെ ഹര്‍ജിക്കാരനായ ഗിരീഷ് ബാബു കോടതിയില്‍ വീണ്ടും ഹര്‍ജി ഫയല്‍ ചെയ്തത്. തീരദേശ പരിപാലന നിയമവും, മുനിസിപ്പല്‍ കെട്ടിട നിര്‍മ്മാണ നിയമവും ലംഘിച്ച് ജയസൂര്യ അനധികൃതമായി ബോട്ടുജെട്ടിയും, ചുറ്റുമതിലും നിര്‍മ്മിച്ചെന്ന് 2013 ആഗസ്റ്റ് ഒന്നിനാണ് ഗിരീഷ് ബാബു പരാതി നല്‍കിയത്.



Sharing is Caring