വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം അടുത്തിടപഴകുന്ന തരത്തിലുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച അധ്യാപകനെതിരെ പ്രതിഷേധം. അസമിലെ ഹെയ്‌ളാകണ്ടി മോഡല്‍ ഹൈസ്കൂളിലെ അധ്യാപകന്‍ ഫൈസുദ്ദീന്‍ ലസ്കര്‍ ആണ് വിദ്യാര്‍ത്ഥിനികളുമൊത്തുള്ള ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.
ബ്ലാക് ബോര്‍ഡ് ആണ് മിക്ക ചിത്രങ്ങളുടെയും പശ്ചാത്തലമായി വരുന്നത്. അതിനാല്‍ തന്നെ ക്ലാസ് മുറിയില്‍ വെച്ചാണ് ഇയാള്‍ ഇത്തരം ചിത്രങ്ങളെടുത്തത് എന്ന് വ്യക്തമാണ്. ചിത്രം പ്രചരിക്കപ്പെട്ടതിനെ തുടര്‍ന്ന് കുട്ടികളുടെ അവകാശ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ രംഗത്തെത്തി. എന്നാല്‍ പോലീസ് ഇയാളെ ചോദ്യം ചെയ്യുകമാത്രമാണ് ചെയ്തതെന്നും അറസ്റ്റ് ചെയ്തില്ലെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.

ഹെയ്ലാകണ്ടിയിലെ ജനങ്ങള്‍ ഇതിനെതിരെ പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്. സ്കൂള്‍ അധികൃതര്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയിട്ടില്ല. സംഭവത്തില്‍ സര്‍ക്കാരിനോട് ദേശീയ ബാലാവാകാശ കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ടു.
ഇതാദ്യമായല്ല ലസ്കര്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത്. ഇതിനു മുൻപ് ഒരു സ്ത്രീയെ മാനഭംഗപ്പെടുത്തി മൊബൈലില്‍ ചിത്രങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നത് കണ്ടെത്തിയ ജനക്കൂട്ടം ഇയാളുടെ കൈവിരലുകള്‍ മുറിച്ചുമാറ്റിയിരുന്നു. ഇതിനു പിന്നാലെയാണ് കുട്ടികളുമൊത്തുള്ള ചിത്രങ്ങൾ ഇയാൾ പ്രചരിച്ചത്.













