വാളയാർ കേസ് സി.ബി.ഐയ്ക്ക് വിട്ട സംഭവത്തില് വിജ്ഞാപനത്തിലെ അവ്യക്തത മാറ്റിയതായി സർക്കാര്. പുതുക്കിയ വിജ്ഞാപനം പുറപ്പെടുവിച്ചതായി സര്ക്കാര് ഹൈക്കോടതിയെ അറിയിച്ചു.
വിജ്ഞാപനത്തിലെ അവ്യക്തത ചോദ്യം ചെയ്ത് കുട്ടികളുടെ അമ്മ നൽകിയ ഹർജിയിൽ ആണ് സര്ക്കാര് നിലപാട് അറിയിച്ചത്. വിജ്ഞാപനത്തിൽ ഒരു കുട്ടിയുടെ മരണത്തെക്കുറിച്ച് മാത്രമാണുള്ളതെന്നായിരുന്നു പരാതി. ഇത് അന്വേഷണത്തിൽ ആശയക്കുഴപ്പം ഉണ്ടാക്കുമെന്നും അമ്മ ഹൈക്കോടതിയെ അറിയിച്ചിരുന്നു. പുതുക്കിയ വിജ്ഞാപനം ഹാജരാക്കാനും ഹൈക്കോടതി നിർദ്ദേശിച്ചു. ഹർജി അടുത്ത വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
വാളയാറിൽ പീഡനത്തിനിരയായ ഇളയ കുട്ടിയുടെ ദുരൂഹ മരണം സംബന്ധിച്ച അന്വേഷണവും സി.ബി.ഐക്ക് വിടണമെന്നായിരുന്നു അമ്മയുടെ ആവശ്യം. പ്രായപൂർത്തിയാകാത്ത രണ്ട് ദലിത് പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ട സംഭവത്തിൽ മൂത്ത മകളുടെ മരണവുമായി ബന്ധപ്പെട്ട കേസ് മാത്രമാണ് സർക്കാർ സി.ബി.ഐക്ക് വിട്ട് ഉത്തരവിട്ടിരിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് മാതാവ് ഹരജി നല്കിയിട്ടുള്ളത്. സി.ബി.ഐ അന്വേഷണം അനന്തമായി നീണ്ടുപോകുന്നതും നീതി നിഷേധിക്കുന്നതും തടയാൻ ഹൈകോടതി മേൽനോട്ടം വഹിക്കണമെന്നും ഹരജിയിൽ അമ്മ ആവശ്യപ്പെട്ടിരുന്നു.
ജനുവരി 25നാണ് മൂത്ത കുട്ടിയുടെ മരണം സംബന്ധിച്ച കേസ് സി.ബി.ഐക്ക് കൈമാറി സർക്കാർ ഉത്തരവിട്ടത്. എന്നാൽ, ഇളയകുട്ടിയുടെ പോസ്റ്റ്മോര്ട്ടം റിപ്പോർട്ടിൽ കൊലപാതകത്തിനുള്ള സാധ്യത തള്ളാനാവില്ലെന്ന് പറയുന്നുണ്ട്. ഈ സാധ്യത മുന്നിൽ കണ്ടാകാം ഇളയ കുട്ടിയുടെ കാര്യത്തിൽ തുടരന്വേഷണം സി.ബി.ഐക്ക് വിടാത്തതെന്നായിരുന്നു ഹരജിയിലെ ആരോപണം.