ലോ അക്കാദമി ഭൂമി പ്രശ്‌നം; റവന്യൂ മന്ത്രിയുടേത് ശരിയായ നടപടിയെന്ന് വി.എസ്


കേരള ലോ അക്കാദമിയുടെ ഭൂമി പ്രശ്‌നത്തില്‍ റവന്യൂ മന്ത്രിയുടേത് ശരിയായ നടപടിയെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്‍. തന്റെ കത്തില്‍ റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷയെന്നും വി.എസ് പറഞ്ഞു.


പുറമ്പോക്ക് ഭൂമിയിലെ പ്രധാന കവാടം 24 മണിക്കൂറിനകം പൊളിച്ച് നീക്കണമെന്നാവശ്യപ്പെട്ട് ലോ അക്കാദമിക്ക് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.


ഹോട്ടല്‍, ബാങ്ക് എന്നിവയുടെ കെട്ടിടങ്ങളെ കുറിച്ച് വിശദീകരണം നല്‍കാനും നോട്ടീസില്‍ ആവശ്യപെട്ടിട്ടുണ്ട്.

ലോ അക്കാദമിയിലെ ഭൂമി സംബന്ധിച്ച് ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നാവശ്യപെട്ട് വി.എസ് അച്യുതാനന്ദനാണ് സര്‍ക്കാരിന് പരാതി നല്‍കിയത്.

പൊളിച്ച് നീക്കിയില്ലെങ്കില്‍ റവന്യൂ വകുപ്പ് നേരിട്ട് പൊളിച്ച് നീക്കുമെന്നും അതിനുള്ള ചിലവ് ലോ അക്കാദമിയില്‍ നിന്ന് ഈടാക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. പുറമ്പോക്കിലെ കയ്യേറ്റങ്ങള്‍ക്കെതിരെയുള്ള വകുപ്പ് ഉപയോഗിച്ചാണ് നോട്ടിസ് നല്‍കിയത്.

പുറമ്പോക്ക് ഭൂമിയിലെ നിര്‍മാണങ്ങള്‍ പൊളിച്ച് നീക്കണമെന്ന് റവന്യൂ സെക്രട്ടറി നേരെത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.



Sharing is Caring