ലൈംഗിക ആരോപണം; അഞ്ച് വൈദികരെ ഓര്‍ത്തഡോക്‌സ് സഭ സസ്‌പെന്‍ഡ് ചെയ്തു


മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ അഞ്ച് വൈദികര്‍ യുവതിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്ന വിവാദത്തില്‍ ആരോപണ വിധേയരായ അഞ്ച് വൈദികരെ ചുമതലകളില്‍ നിന്ന്‌ സഭ സസ്‌പെന്റ് ചെയ്തു.


തിരുവല്ലയിലെ യുവതിയുടെ ഭര്‍ത്താവ്‌ വൈദികര്‍ക്കെതിരേ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിരുന്നു. ആരോപണമുയര്‍ന്ന സാഹചര്യത്തില്‍ സഭയുടെ നിരണം ഭദ്രാസനത്തിലെ മൂന്ന് വൈദികരേയും, ഡല്‍ഹി, തുമ്ബമണ്‍ ഭദ്രാസനത്തിലെ ഓരോ വൈദികരേയുമാണ് താത്കാലികമായി സസ്‌പെന്റ് ചെയ്തത്.


സസ്‌പെന്‍ഷനിലായ വൈദികരെ വികാരി എന്ന നിലയിലുള്ള ചുമതലകളില്‍ നിന്ന് മാറ്റിനിര്‍ത്തിയിട്ടുണ്ട്. ആരോപണം അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. ആരോപണം ശരിയെന്ന് കണ്ടാല്‍ വൈദികര്‍ക്കെതിരെ ശക്തമായ നടപടിയുണ്ടാവുമെന്ന് സഭാ വൃത്തങ്ങള്‍ മാതൃഭൂമി ഡോട്ട്‌കോമിനോട് പറഞ്ഞു. ആരോപണം വാസ്തവമല്ലെന്നും മറ്റ് ചില വിഷയങ്ങളാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചാരണവും ഇതിനിടയ്ക്ക് നടക്കുന്നുണ്ട്‌.

ആരോപണ വിധേയരായ വൈദികരുമായി ബന്ധപ്പെട്ട ഫോണ്‍ സംഭാഷണങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിഷയം സഭയ്ക്ക് മുന്നിലെത്തിയത്‌.

ഇതിനിടെ സഭയെ ഒന്നാക നാണക്കേടാക്കിയ സംഭവത്തില്‍ സഭാ നേതൃത്വത്തിന് പരാതി നല്‍കിയിട്ടും ശക്തമായ നടപടിയുണ്ടാവുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവും രംഗത്തെത്തി. സംഭവത്തില്‍ വിശ്വാസികള്‍ക്കിടയിലും വലിയ പ്രതിഷേധമുണ്ടാവുന്നുണ്ട്.



Sharing is Caring