ലീഗ് വിമതന്‍ ഉറച്ചു തന്നെ; ഇടതിന് പ്രതീക്ഷകളേറെ


മലപ്പുറം-വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ വിമതശല്യം ശക്തമായത് ഇടതുപക്ഷത്തിന് പ്രതീക്ഷ നല്‍കുന്നു. ലീഗിന്റെ ട്രേഡ് യുനിയന്‍ വിഭാഗമായ എസ്.ടി.യുവിന്റെ ജില്ലാ നേതാവ് കെ.ഹംസ ഉയര്‍ത്തുന്ന വിമതശല്യമാണ് ഇടതുസ്ഥാനാര്‍ഥി അഡ്വ.പി.പി.ബഷീറിനും മുന്നണിക്കും പ്രതീക്ഷ നല്‍കുന്നത്. മല്‍സരരംഗത്ത് താന്‍ ഉറച്ചു നില്‍ക്കുമെന്ന് ഹംസ പ്രഖ്യാപിച്ചതോടെ മുസ്്‌ലിം ലീഗിന് പ്രതിസന്ധിയായി.വിമത പ്രശ്്‌നം എങ്ങിനെ പരിഹരിക്കുമെന്ന ചര്‍ച്ചയിലാണ് ലീഗ് നേതൃത്വം.
മുസ്്‌ലിം ലീഗിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലുണ്ടായ അതൃപ്തിയാണ് വിമതനെ മല്‍സര രംഗത്തെത്തിച്ചത്. അഡ്വ.കെ.എന്‍.എ ഖാദറിന് വേങ്ങര സീറ്റ് നല്‍കിയതിനെതിരെയാണ് കെ.ഹംസയുടെ പ്രതിഷേധം. താന്‍ മല്‍സരിക്കുന്നത് മുസ്്‌ലിം ലീഗിനെതിരെയല്ലെന്നും കെ.എന്‍.എ. ഖാദറിനെതിരെയാണെന്നുമാണ് ഹംസ പറയുന്നത്.
തന്നെ മല്‍സര രംഗത്തു നിന്ന് പിന്‍ വലിപ്പിക്കാന്‍ മുസ്്‌ലിം ലീഗ് നേതൃത്വത്തിന്റെ സമ്മര്‍ദ്ദമുണ്ടെന്നാണ് ഹംസ പറയുന്നതെങ്കിലും ലീഗ് നേതാക്കള്‍ ഇക്കാര്യം നിഷേധിച്ചു.
വേങ്ങര സീറ്റ് മുസ്്‌ലിം ലീഗിലെ അഡ്വ.യു.എ.ലത്തീഫിന് നല്‍കാനായിരുന്നു പാര്‍ട്ടിയുടെ ആദ്യതീരുമാനം. എന്നാല്‍ അവസാന ഘട്ടത്തില്‍ അപ്രതീക്ഷിതമായ കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍ഥിയാക്കുകയായിരുന്നു. സീറ്റ് ലഭിക്കാന്‍ ഖാദര്‍ നടത്തിയ സമ്മര്‍ദ്ദത്തിന്റെ ഫലമായാണ് ഇത് സംഭവിച്ചതെന്നും അംഗീകരിക്കില്ലെന്നുമാണ് ഹംസ പറയുന്നത്. പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം അവകാശപ്പെടുന്നു.കെ.എന്‍.എ ഖാദര്‍ മല്‍സര രംഗത്തു നിന്ന് പിന്‍മാറണമെന്ന ശക്തമായ ആവശ്യവും ഹംസ ഉയര്‍ത്തുന്നു.
എന്നാല്‍ ഹംസയുടെ സ്ഥാനാര്‍ഥിത്വം യു.ഡി.എഫിന് ഒരു തരത്തിലമുള്ള ഭീഷണിയല്ലെന്നും അത് ഗൗനിക്കേണ്ടതില്ലെന്നുമാണ് ലീഗ് നേതൃത്വത്തിന്റെ നിലപാട്. ഹംസ വിമതനായി മല്‍സരിച്ചാല്‍ ലീഗിലെ ഭിന്നത പ്രകടമാകുമെന്നും ഇത് പി.പി.ബഷീറിന് ചെറിയതോതില്‍ സഹായകമാകുമെന്നും ഇടതുമുന്നണി കണക്കുകൂട്ടുന്നു.


എസ്.ഡി.പി.ഐ.മല്‍സര രംഗത്തുണ്ടായതിനാല്‍ ലീഗിന്റെ വോട്ടില്‍ ചോര്‍ച്ചയുണ്ടാകുമെന്നും വിമതന്‍ കൂടി വോട്ടു പിടിച്ചാല്‍ ലീഗിന്റെ അടിത്തറയിളകുമെന്നുമുള്ള കണക്കുകൂട്ടലിലാണ് ഇടതുപക്ഷം. പി.പി.ബഷീര്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ വേങ്ങരയില്‍ വിജയമെത്തിപ്പിടിക്കാമെന്നുവരെ ഇടതുനേതൃത്വം കണക്കുകൂട്ടുന്നുണ്ട്.




Sharing is Caring