രാംനാഥ് കോവിന്ദ് രാഷ്ട്രപതി;സത്യപ്രതിജ്ഞ ചൊവ്വാഴ്ച


രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വിജയം. ഇനി ഇന്ത്യയുടെ പ്രഥമ പൗരന്റെ പദവി 71കാരനായ കാണ്‍പൂരുകാരന്‍ വഹിക്കും. 7,02,044 (65.65%) വോട്ടാണ് രാംകോവിന്ദിന് ലഭിച്ചത്. മീരാകുമാറിന് 3,67,314 (35%) വോട്ടും ലഭിച്ചു. ചൊവ്വാഴ്ചയാണ് രാംനാഥ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കുക.


പാര്‍ലമെന്റ് മന്ദിരത്തിലെ പ്രത്യേക മുറിയില്‍ രാവിലെ 11നാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. വൈകീട്ട് നാലു മണിയോടെയാണ് വോട്ടെണ്ണല്‍ പൂര്‍ത്തിയായത്. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പില്‍ 99 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്.


നിലവില്‍ ബിഹാര്‍ ഗവര്‍ണറായ രാംനാഥ് കോവിന്ദ് ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ നിന്നുള്ള ദളിത് നേതാവാണ്. രണ്ടു തവണ ബി.ജെ.പി രാജ്യസഭാ എം.പിയായിരുന്നു. കൂടാതെ ബി.ജെ.പി മുന്‍ വക്താവും ദളിത് മോര്‍ച്ച നേതാവുമായിരുന്നു.

ഈ മാസം 25ന് പാര്‍ലമെന്റ് സെന്‍ട്രല്‍ ഹാളില്‍ വച്ച് രാജ്യത്തിന്റെ 14ാം രാഷ്ട്രപതിയായി കോവിന്ദ് സത്യപ്രതിജ്ഞ ചെയ്ത്് അധികാരമേല്‍ക്കും. 25നാണ് നിലവിലെ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ കാലാവധി അവസാനിക്കുന്നത്.

രാജ്യസഭ എം.പിമാരില്‍ 522 പേര്‍ കോവിന്ദിന് വോട്ട് ചെയ്തപ്പോള്‍ 225 പേര്‍ മാത്രമാണ് മീരാകുമാറിന് വോട്ട് ചെയ്തത്. ലോക്‌സഭാംഗങ്ങളില്‍ നിന്ന് 3,69,576 വോട്ടുമൂല്യം കോവിന്ദിന് ലഭിച്ചപ്പോള്‍ 1,59,300 വോട്ടുമൂല്യമാണ് മീരാകുമാറിന് ലഭിച്ചത്.

ബി.ജെ.പിയുടെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ച കോവിന്ദ് ആര്‍.എസ്.എസിലൂടെയാണ് പൊതുപ്രവര്‍ത്തനം തുടങ്ങിയത്. 2019ലെ പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് പിന്നാക്ക വിഭാഗത്തില്‍ നിന്നുള്ള ആളായിരിക്കണം രാഷ്ട്രപതിയെന്ന് ആര്‍.എസ്.എസിന്റെ നിര്‍ദേശമുണ്ടായിരുന്നു.

ഒരേസമയം പിന്നോക്ക വിഭാഗക്കാരനും സംഘപരിവാര പശ്ചാത്തലമുള്ള ആളായിരിക്കണമെന്ന് നരേന്ദ്രമോദിയും തീരുമാനിച്ചു. ഇതോടെയാണ് ഈ രണ്ടുനിബന്ധനകളും ഒത്തിണങ്ങിയ കോവിന്ദിനു രാഷ്ട്രപതി സ്ഥാനത്തേക്ക് നറുക്കുവീണത്. വിജയം ഉത്തരവാദിത്വം കൂട്ടുന്നുവെന്നും സാധാരണക്കാര്‍ക്കൊപ്പം നില്‍ക്കുമെന്നും വോട്ടെണ്ണലിനു ശേഷം രാംനാഥ് കോവിന്ദ് പ്രതികരിച്ചു.



Sharing is Caring