നടിയെ ആക്രമിച്ച കേസില്‍ മുഖ്യസൂത്രധാരന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ; ജാമ്യാപേക്ഷ വിധി പറയാന്‍ മാറ്റി


നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുടെ മുഖ്യസൂത്രധാരന്‍ നടന്‍ ദിലീപാണെന്ന് പ്രോസിക്യൂഷന്‍ ഹൈക്കോടതിയില്‍. ദിലീപിന്റെ ജാമ്യാപേക്ഷയിലെ വാദത്തിനിടെയാണ് പ്രോസിക്യൂഷന്‍ ഇക്കാര്യം ഉന്നയിച്ചത്. അതേസമയം ദിലീപിനെതിരെ തെളിവില്ലെന്ന് പ്രതിഭാഗം അഭിഭാഷകന്‍ വാദിച്ചു.ജാമ്യാപേക്ഷയില്‍ വാദം പൂര്‍ത്തിയായി വിധി പറയാന്‍ മാറ്റി.


പ്രോസിക്യൂഷന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ മഞ്ചേരി ശ്രീധരന്‍ നായരാണ് ഹാജരായത്. പ്രതിക്ക് ജാമ്യം ലഭിച്ചാല്‍ കേസിന്റെ തുടര്‍ന്നുള്ള അന്വേഷണത്തെ അത് ബാധിക്കും. കേസിനെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്റെ വാദിച്ചു. സുനി ദിലീപിനെ നാലുതവണ കണ്ടുവെന്നു കൂടുതല്‍ ചോദ്യം ചെയ്യണമെന്നും ആവശ്യപ്പെട്ടു . പള്‍സര്‍ സുനി ദിലീപിന് അയച്ച കത്ത് കോടതിക്ക് കൈമാറി.


എന്നാല്‍ കേസിലെ ഗൂഢാലോചനയില്‍ ദിലീപിനെതിരെ യാതൊരു തെളിവും ഇല്ലെന്ന് ദിലീപിന് വേണ്ടി ഹാജരായ കെ രാംകുമാര്‍ പറഞ്ഞു. ബ്ളാക്മെയില്‍ പരാതി നല്‍കിയത് പൊലീസിന്റെ നിര്‍ദേശപ്രകാരമാണ്. കേസില്‍ ഗൂഢാലോചന നിലനില്‍ക്കില്ലെന്നും അദ്ദേഹം വാദിച്ചു. ലൊക്കേഷനില്‍ സുനി വന്നു എന്നത് ഗൂഢാലോചനയായി കണക്കാക്കാനാകില്ല. പരാതിക്കാരിയായ നടിയുടെ പ്രസ്താവനയിലും ദിലീപിനെ സംശയിക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു.



Sharing is Caring