മെമ്മറി കാര്‍ഡില്‍ നടിയെ പീഡിപ്പിക്കുന്ന ദൃശ്യമില്ല, ശാസ്ത്രീയ പരിശോധനയ്ക്ക് പൊലീസ്


കൊച്ചിയില്‍ ഓടുന്ന കാറില്‍ വെച്ച് യുവനടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് പോലീസ് പിടിച്ചെടുത്തു. പ്രധാനപ്രതി പള്‍സര്‍ സുനിയുടെ ഒളിവില്‍ പോയ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ ജൂനിയര്‍ അഡ്വ. രാജു ജോസഫിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയപ്പോഴാണ് മെമ്മറി കാര്‍ഡ് പിടിച്ചെടുത്തത്.
എന്നാല്‍ പിടിച്ചെടുത്ത മെമ്മറി കാര്‍ഡില്‍ ദൃശ്യങ്ങളൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. കേസിലെ പ്രധാന തൊണ്ടിമുതലാണ് മെമ്മറി കാര്‍ഡ്. അതേസമയം നടിയെ അപകീര്‍ത്തിപ്പെടുത്തിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡാണോ ഇതെന്ന് കണ്ടെത്തുന്നതിന് ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും. ഫോണും മെമ്മറി കാര്‍ഡും പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചെന്നായിരുന്നു പള്‍സര്‍ സുനി പോലീസിനോട് ചോദ്യം ചെയ്തപ്പോള്‍ പറഞ്ഞിരുന്നത്.
കൊച്ചിയില്‍ അഭിഭാഷകനായ രാജു ജോസഫിനെ ഞായറാഴ്ചയാണ് ആലുവ പോലീസ് ക്ലബില്‍ വച്ച് ചോദ്യം ചെയ്തത്. ഒളിവിലുള്ള പ്രതീഷ് ചാക്കോ എവിടെയുണ്ടെന്ന് അറിയുന്നതിനായിരുന്നു ചോദ്യം ചെയ്യല്‍. അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ ഹാജരാകണമെന്ന് പ്രതീഷ് ചാക്കോയോട് ഹൈക്കോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു.
കുറ്റകൃത്യത്തിനു ശേഷം മെമ്മറി കാര്‍ഡ് സുനി കൈമാറിയത് പ്രതീഷ് ചാക്കോയ്ക്കാണെന്നാണ് പോലീസ് സംശയിക്കുന്നത്. പള്‍സര്‍ സുനി ഇതുസംബന്ധിച്ച് മൊഴിയും നല്‍കിയിരുന്നു . കേസിലെ നിര്‍ണായക തെളിവായ ഫോണും മെമ്മറി കാര്‍ഡും വീണ്ടെടുക്കാന്‍ പോലീസ് വിവിധയിടങ്ങളില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഫോണ്‍ കിട്ടിയില്ല. ഇതേത്തുടര്‍ന്നാണ് പ്രതീഷ് ചാക്കോയെ ചോദ്യം ചെയ്യാന്‍ പോലീസ് തീരുമാനിച്ചത്.
നേരത്തെ കാവ്യ മാധവന്റെ കൊച്ചിയിലെ വസ്ത്രനിര്‍മാണശാലയായ ലക്ഷ്യയിലും പള്‍സര്‍ സുനിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് മെമ്മറി കാര്‍ഡിന് വേണ്ടി റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍ പോലീസ് അന്വേഷിച്ച മെമ്മറി കാര്‍ഡ് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.




Sharing is Caring